ആലപ്പുഴ: മാവേലിക്കരയില്‍ ആറു വയസുള്ള മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്.
മകള്‍ നക്ഷത്ര, അമ്മ സുനന്ദ, ശ്രീമഹേഷിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. അതിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ചോദ്യം ചെയ്യലിലാണ് പൊലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്.
ശ്രീമഹേഷുമായുള്ള വിവാഹത്തില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥ പിന്മാറിയിരുന്നു. വിവാഹം മുടങ്ങാൻ കാരണം മകന്റെ സ്വഭാവദൂഷ്യമാണെന്ന് അമ്മ കുറ്റപ്പെടുത്തി. ഇതില്‍ കുപിതനായാണ് മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. ഇത് കിട്ടാത്തതിനാല്‍ മാവേലിക്കരയില്‍നിന്ന് പ്രത്യേകമായി പറഞ്ഞ് മഴു നിര്‍മ്മിച്ചു. ഇതുപയോഗിച്ചാണ് മകളെ കൊലപ്പെടുത്തിയത്.
മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് ശ്രീമഹേഷിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ പറഞ്ഞു. മരണത്തില്‍ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായി അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും പണം നല്‍കിയില്ലെങ്കില്‍ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് ലക്ഷ്മണൻ പറഞ്ഞു.
അതിനിടെ, ആത്മഹത്യയ്ക്ക് ശ്രമിച്ച മഹേഷിന്റെ നിലയില്‍ പുരോഗതി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയുവിലുള്ള മഹേഷ് ഇപ്പോള്‍ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലില്‍ വച്ചാണ് ശ്രീ മഹേഷ് ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസുകാരിയായ നക്ഷത്രയെ പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീമഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹേഷിന്റ അമ്മ സുനന്ദയും ആക്രമണത്തിന് ഇരയായി. സുനന്ദയുടെ കൈയ്ക്കാണ് വെട്ടേറ്റത്