പാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തതിനെക്കുറിച്ച്, സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ആടിനെ പട്ടിയാക്കുന്ന സമീപനമാണിതെന്നും പറയാത്ത കാര്യം തന്‍റെ മേല്‍ കെട്ടിവെക്കുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
ക്രിമിനല്‍ ഗുഢാലോചന നിയമത്തിനുമുന്നില്‍ കൃത്യമായി വരണം, കുറ്റവാളികള്‍ ആരായാലും, മാധ്യമപ്രവര്‍ത്തകരായാലും രാഷ്ട്രീയക്കാരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതാണ് എന്ന് മാത്രമാണ് പറഞ്ഞത്. അതിന്‍റെ അപ്പുറം ചേര്‍ത്തതെല്ലാം എന്‍റെ പേരിലെ തെറ്റായ വാദങ്ങളാണ്. തെറ്റായ വാദങ്ങള്‍ ഉന്നയിക്കുക, അതിനെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച സംഘടിപ്പിക്കുക, ആ ചര്‍ച്ചയുടെ ഭാഗമായി മുഖപ്രസംഗം എഴുതുക…. ഇതെല്ലാം തെറ്റായ പ്രവണതയാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാറിനെ വിമര്‍ശിക്കാൻ പാടില്ലെന്ന് ഞാൻ പറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു.
ഞാൻ പറയാത്ത ഒരു കാര്യം എന്‍റെ നേരെ കെട്ടിച്ചമച്ചിട്ട് എം.കെ സാനു ഉള്‍പ്പെടെ ആളുകളോട് പോയി സര്‍ക്കാറിനെതിരെ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് പറഞ്ഞു എന്ന് പറഞ്ഞാല്‍ നിഷ്കളങ്കരായ ആരെങ്കിലും പ്രതികരിക്കാതിരിക്കുമോ? അങ്ങനെ ചിലയാളുകള്‍ പ്രതികരിച്ചിട്ടുണ്ടാകും. ആ പ്രതികരണത്തെ ആ അര്‍ത്ഥത്തിലാണ് കാണുന്നത് ,അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തതിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ്, സര്‍ക്കാര്‍, എസ്.എഫ്.ഐ വിരുദ്ധ കാമ്ബയിൻ നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് രണ്ടു ദിവസം മുമ്ബ് എം.വി ഗോവിന്ദൻ പറഞ്ഞത്. മാധ്യമത്തിന്‍റെ പേരുപറഞ്ഞ് ആരെയും കേസില്‍ നിന്ന് ഒഴിവാക്കാൻ കഴിയില്ല. മാധ്യമങ്ങള്‍ക്ക് അവരുടേതായ നിലപാടുണ്ട്, അതില്‍ ഉറച്ചുനില്‍ക്കണം. അല്ലാതെ സര്‍ക്കാര്‍, എസ്.എഫ്.ഐ വിരുദ്ധ കാമ്ബയിൻ നടത്താൻ ശ്രമിച്ചപ്പോള്‍ മുമ്ബും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയും കേസില്‍ ഉള്‍പ്പെടുത്തുമെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.