തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു.
പ്രതിയിലേക്ക് എത്തുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി.
പുതിയ തെളിവ് ലഭിക്കാതെ കൂടുതല്‍ തുടര്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
സൈബര്‍ സെല്‍ എസി, കന്റോണ്‍മെന്റ് സിഐ അടക്കം 12 പേര്‍ ഉള്‍പ്പെടുന്ന സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന് 22 ദിവസം പിന്നിടുമ്ബോഴും പ്രതിയെ പിടികൂടാന്‍ പൊലീസിന് ആയിട്ടില്ല.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ രൂപ രേഖ വികസിപ്പിക്കാന്‍ ദൃശ്യങ്ങള്‍ സിഡാക്കിലും ഫോറന്‍സിക് ലാബിലും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഡല്‍ഹിയിലെ സ്ഥാപനത്തില്‍ അനൗദ്യോഗികമായി നടത്തിയ പരിശോധനയും ഫലം കണ്ടില്ല. മൊബൈല്‍ ടവര്‍ കേന്ദ്രരിച്ച് നടന്ന അന്വേഷണവും എങ്ങുമെത്താതെ നിന്നു. പ്രതി മൊബൈല്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഒടുവിലെ കണ്ടെത്തല്‍.
പ്രതി സഞ്ചരിച്ച ഇരു ചക്ര വാഹനം ഡിയോ സ്റ്റാന്‍ഡേര്‍ഡ് ആണ് ന്നും അത് ആള്‍ട്ടര്‍ ചെയ്ത വഹാനമാണെന്നും വ്യക്തമായിട്ടുണ്ട്. ആ നിലയ്ക്കുളള അന്വേഷണവും എവിടെയും എത്തിയില്ല. പ്രതിയെ കണ്ടെത്താന്‍ ജില്ലയിലെ പടക്ക കച്ചവടക്കാരുടെ വിവരങ്ങളും പൊലീസ് തേടിയിരുന്നു. ജില്ലയിലെ പടക്കനിര്‍മാണക്കാരുടെയും കച്ചവടക്കാരുടെയും വിവരങ്ങളാണ് പൊലീസ് ശേഖരിച്ചിരുന്നു. ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയിരുന്നവരെ വിളിച്ചു വരുത്തിയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
എകെജി സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ പടക്കത്തിന് സമാനമായ വസ്തുവാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. വലിയ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയില്ലാത്ത ഏറുപടക്കത്തിന് സമാനമായ വസ്തുവെന്നാണ് ഫോറന്‍സിക് കണ്ടെത്തല്‍