കൊച്ചി: ഒന്നരവയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ കൂട്ടുപ്രതി ലോഡ്ജില്‍ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ സിപ്‌സി(50)യാണ് എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ മരിച്ചത്.
മരണത്തില്‍ അസ്വഭാവികത ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോലീസ് അറിയിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് സിപ്സി.
സിപ്സിയുടെ കാമുകന്‍ പള്ളുരുത്തി പള്ളിച്ചാല്‍ റോഡില്‍ കല്ലേക്കാട് വീട്ടില്‍ ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതോടെ വിട്ടയച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് സിപ്‌സിയെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയില്‍ മരിച്ചനിലയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിച്ചതനുസരിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് പരിശോധന നടത്തി. ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.
മൃതദേഹം കണ്ടെത്തുമ്ബോള്‍ ജോണ്‍ ബിനോയ് ഡിക്രൂസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാര്‍ മൊഴി നല്‍കി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മാര്‍ച്ച് ഒമ്ബതിനാണ് സിപ്‌സിയുടെ മകന്റെ മകളായ ഒന്നരവയസുകാരി നോറ മരിയയെ കൊലപ്പെടുത്തിയ കേസില്‍ നോര്‍ത്ത് പോലീസ് ഇവരെ അറസ്റ്ര് ചെയ്തത്. നോര്‍ത്തിലെ ലോഡ്ജില്‍ താമസിക്കെ പുലര്‍ച്ചെ കുട്ടിയെ ജോണ്‍ ബക്കറ്റില്‍ മുക്കി കൊല്ലുകയായിരുന്നു.
കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇരുവരും കൊച്ചിയിലെ ലോഡ്ജുകളില്‍ താമസിക്കുകയായിരുന്നു. കുട്ടിയുടെ പിതൃത്വം തന്നില്‍ കെട്ടിയേല്‍പ്പിക്കാന്‍ സിപ്സി ശ്രമിച്ചതാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നായിരുന്നു ഇയാളുടെ മൊഴി.