തിരുവനന്തപുരം: കേരളത്തിന്റെ ‘വിപ്ലവ നക്ഷത്രം’ വി എസ് അച്യുതാനന്ദന്‍ നൂറാം വയസ്സിലേക്ക്. മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് 99 -ാം പിറന്നാള്‍.
ജന്മദിനം പ്രമാണിച്ച് പ്രത്യേക ചടങ്ങുകളില്ല.
97 വയസ്സുവരെ കേരളത്തിന്റെ ‘സമര യൗവന’മായിരുന്ന വി എസ് ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ്. 2019 ഒക്ടോബറിൽ വിശ്രമത്തിലാകുംവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍.
കമ്യൂണിസ്റ്റ് ആദര്‍ശവും പോരാട്ടവീര്യവും ഒത്തുചേര്‍ന്ന ജനകീയനായ നേതാവ്- കേരളത്തിന്റെ സമരപോരാട്ട ചരിത്രം വി.എസിന്റെ രാഷ്ട്രീയജീവിതവുമായിക്കൂടി ഇടകലര്‍ന്ന് കിടക്കുന്നു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 നായിരുന്നു വി എസിന്റെ ജനനം. വീട്ടിലെ മോശം സാഹചര്യങ്ങളെത്തുടര്‍ന്ന് ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ വി എസ്, ആസ്പിന്‍ വാള്‍ കമ്ബനിയില്‍ ജോലിക്ക് കയറി.
1939ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി എസ് 1940ല്‍ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ടി അംഗമായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താനായി പി കൃഷ്ണപിള്ളയാണ് വിഎസിനെ കുട്ടനാട്ടിലേക്ക് വിടുന്നത്. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിനിടെ പിടിയിലായ വിഎസ് പൊലീസിന്റെ പീഡനത്തിനും ഇരയായി.
1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി പി എം രൂപീകരിച്ച നേതാക്കളില്‍ജീവിച്ചിരിക്കുന്ന ഏക നേതാവും അച്യുതാനന്ദനാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
വി എസിന്റെ ജീവിതം കേരള രാഷ്ട്രീയത്തിലെ സമര പോരാട്ടങ്ങളുടെ ചരിത്ര പുസ്തകം തന്നെയാണ്. നിയമസഭയില്‍ ഭരണരംഗത്തും പ്രതിപക്ഷത്തിരുന്നും വിഎസ് നിര്‍ണായക ശബ്ദമായി മാറി.
1967 ല്‍ ആലപ്പുഴ സീറ്റില്‍ നിന്നും നിയസഭാംഗമായി ആരംഭിച്ച പൊതുപ്രവര്‍ത്തനം 2019 ല്‍ ശാരീരിരിക അസ്വസ്ഥതകളാല്‍ വിശ്രമത്തിനായി ഒഴിയും വരെയുംതുടർന്നു.
അമ്പലപ്പുഴയിലും മാരാരിക്കുളത്തും ജയപരാജയങ്ങളറിഞ്ഞ വി എസ് 1992 ല്‍ ആദ്യമായി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലും 2011 ലും പ്രതിപക്ഷ നേതൃസ്ഥാനം. ഇക്കാലയളവില്‍ സമര കൊടുങ്കാറ്റു തന്നെ വി എസ് അഴിച്ചു വിട്ടു.
പരിസ്ഥിസ്തി പ്രശ്‌നങ്ങളില്‍ വി എസ് കാണിച്ച കാര്‍ക്കശ്യം മുല്ലപ്പെരിയാര്‍ മുതല്‍ പൂയംകുട്ടി വരെയും മതികെട്ടാന്‍ മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെയും പ്രകടമായി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കൊപ്പം, പരിസ്ഥിതിയുടെ കാവലാളായും നിലകൊണ്ടു.
സോളാറിലും, ബാര്‍ കോഴയിലും തട്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയമറിഞ്ഞപ്പോള്‍ പ്രായം തളര്‍ത്താത്ത വി എസിലെ പോരാളിയെ കേരളം കണ്ടു.
2006 മെയ് 18 ന് കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായി വി എസ് സത്യപ്രതിജ്ഞ ചെയ്തു, പ്രായം വി എസിലെ ഭരണകര്‍ത്താവിനെ ലവലേശം ബാധിച്ചില്ല.
2016ല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ ആദ്യകാലം വരെയും ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ എന്നനിലയില്‍ വി.എസിന്റെ പൊതുജീവിതം സംഭവബഹുലമായിരുന്നു.