തിരുവനന്തപുരം : ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനില്‍ കൊണ്ടുപോയപ്പോഴാണ് ശ്രമം നടത്തിയത്.
യുവതിയെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈസോള്‍ കുടിച്ചാണ് ആത്മഹത്യാ ശ്രമം.
പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ നിന്ന് അണുനാശിനി കഴിച്ചെന്നാണ് സംശയം. ശുചിമുറിയില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഷാരോണ്‍, ഗ്രീഷ്മയെ അന്തമായി വിശ്വസിച്ചിരുന്നു. പലതവണ അവശനിലയിലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടും ഗ്രീഷ്മയെ കുറ്റവാളിയാക്കാന്‍ ഷാരോണ്‍ ശ്രമിച്ചില്ല. ഗ്രീഷ്മ കഷായം നല്‍കിയിട്ടും അവളില്‍ സംശയം തോന്നാതിരിക്കാന്‍ ഷാരോണ്‍ ഡേറ്റു കഴിഞ്ഞ ജൂസ് കുടിച്ചുവെന്ന് വീട്ടില്‍ വിശ്വസിപ്പിക്കുകയായിരുന്നു.
ഷാരോണിനെ കൊലപ്പെടുത്താന്‍ പല തവണ പെണ്‍കുട്ടി ശ്രമിച്ചിരുന്നെന്നാണ് വിവരം. ജ്യൂസ് ചലഞ്ച് ഉള്‍പ്പെടെ നടത്തിയിട്ടും യാതൊരു അസ്വാഭാവികതയോ സംശയമോ ഷാരോണിന് തോന്നിയിരുന്നില്ല.
നേരത്തെയും ഗ്രീഷ്മ മകന് വിഷം നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഷാരോണിന്റെ അമ്മയും പ്രതികരിച്ചു. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. അമ്മയും മകളും ചേച്ചിയും കൂടെ ചേര്‍ന്നാണ് മകനെ കൊന്നതെന്നും പിതാവ് പ്രതികരിച്ചു.
നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബി.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍. ഒരു ബസ് യാത്രക്കിടെയാണ് നാട്ടുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പരിചയം വളര്‍ന്ന് സൗഹൃദമായി. പിന്നീടത് പ്രണയമായി പടര്‍ന്നു. ഒരു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് ഷാരോണിന്റെ മാതാപിതാക്കള്‍ പറയുന്നത്.
എന്നാല്‍ ഷാരോണുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. അവനെ വിവാഹം ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഗ്രീഷ്മയുടെ മാതാപിതാക്കളുടെ ഭീഷണി. ഷാരോണ്‍ അന്യമതസ്ഥനായിരുന്നുവെന്നതാണ് എതിര്‍പ്പിന് കാരണം.
ഇതിനിടയില്‍ മറ്റൊരാളുമായുള്ള വിവാഹം ഏതാണ്ട് ഉറപ്പിച്ചതോടെ ഷാരോണും ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ പിന്നീട് വീട്ടുകാരറിയാതെ ഇരുവരും ബന്ധം തുടര്‍ന്നു. വാട്‌സ്‌ആപ്പ് വഴി സന്ദേശങ്ങളും കൈമാറിയിരുന്നു. ഷാരോണും പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും തങ്ങളുടെ വീട്ടില്‍ നിന്നാണ് താലികെട്ടിയതെന്നും ഷാരോണിന്റെ സഹോദരന്‍ ഷിമോന്‍ രാജും മാതാവും വെളിപ്പെടുത്തി. ശേഷം എല്ലാ ദിവസവും നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയുള്ള ഫോട്ടോ പെണ്‍കുട്ടി ഷാരോണിന് അയച്ചുകൊടുക്കുമായിരുന്നു.
മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പെണ്‍കുട്ടി പറഞ്ഞിട്ടാണ് ബന്ധം തുടര്‍ന്നതെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ വാദം. നവംബറിന് ശേഷം ഷാരോണിനോടൊപ്പം ഗ്രീഷ്മ ഇറങ്ങി വരാമെന്നായി. എന്നാല്‍ വിവാഹം കഴിക്കാന്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍ പറഞ്ഞു.
നവംബറിന് മുന്നേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജോത്സ്യന്‍ പറഞ്ഞിരുന്നുവെന്ന വിവരം ഗ്രീഷ്മ ഷാരോണിനോട് പങ്കുവെച്ചു. പെണ്‍കുട്ടി പറഞ്ഞ ഈ കാര്യം ഷാരോണ്‍ തന്നോട് പങ്കുവെച്ചിരുന്നു എന്ന് അമ്മാവന്‍ സത്യശീലനും വെളിപ്പെടുത്തുന്നു. എന്നാല്‍ ഷാരോണിന് ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയും ഷാരോണും താലി കെട്ടിയത്. ഇത് തെളിയിക്കുന്ന ഫോട്ടോസ് അടക്കമുള്ളവ ഷാരോണിന്റെ ഫോണിലുണ്ടെന്നാണ് വിവരം. ഷാരോണിന്റെ പഠനവുമായി ബന്ധപ്പെട്ട റെക്കോര്‍ഡ് ബുക്കുകള്‍ എഴുതാന്‍ ഗ്രീഷ്മ സഹായിച്ചിരുന്നു. ഈ റെക്കോര്‍ഡുകള്‍ വാങ്ങാനാണെന്ന് പറഞ്ഞാണ് പതിനാലിന് രാവിലെ ഷാരോണ്‍ സുഹൃത്തായ റിജിലിനെയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഈ സമയം അവിടെ ഉണ്ടായിരുന്നുവെന്നാണ് മൊഴി. റെജിലിനെ പുറത്തു നിര്‍ത്തി ഷാരോണ്‍ ഒറ്റയ്ക്കാണ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയത്.
പിന്നീട് പതിനഞ്ചു മിനിറ്റിന് ശേഷമാണ് അവന്‍ തിരിച്ചെത്തിയതെന്ന് സുഹൃത്ത് റെജില്‍ പറയുന്നു. ശര്‍ദ്ദിച്ചുകൊണ്ടാണ് അവന്‍ വന്നത്. വയ്യ എന്ന് പറഞ്ഞാണ് ബൈക്കില്‍ കയറിയത്. ബൈക്കില്‍ കയറി മടങ്ങുമ്ബോള്‍ വഴിയിലും അവന്‍ ശര്‍ദ്ദിച്ചു. പച്ചക്കളറിലായിരുന്നു ശര്‍ദ്ദിച്ചത്. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ അവള്‍ ഒരു കഷായം തന്നു എന്നാണ് അവന്‍ പറഞ്ഞത്. വീണ്ടും ശര്‍ദ്ദിച്ചു. എന്തിനാണ് കഷായം തന്നത് എന്ന് ചോദിച്ചപ്പോള്‍ എനിക്കിപ്പോ വയ്യ എന്നാണ് ഷാരോണ്‍ പറഞ്ഞതെന്നും അവന്റെ വീട്ടില്‍ കൊണ്ടു വിട്ടുവെന്നും റിജില്‍ പറയുന്നു.
അടുത്ത ദിവസം ഷാരോണിന്റെ വായ്ക്കുള്ളില്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ജ്യൂസിന് എന്തോ കുഴപ്പം തോന്നുന്നുണ്ടെന്നും സാധാരണ ടേസ്റ്റായിരുന്നുന്നോ എന്നും ഷാരോണിന് അയച്ച വാട്‌സപ്പ് വോയിസ് റെക്കോഡില്‍ ഗ്രീഷ്മ പറയുന്നുണ്ട്. കുഴപ്പമൊന്നുമില്ലല്ലോ, റിയാക്ഷന്‍ സംഭവിച്ചതാണോ എന്നും ഗ്രീഷ്മ ചോദിക്കുന്നുണ്ട്. എന്നിട്ടും ഷാരോണിന് സംശയം തോന്നിയിരുന്നില്ല. തീര്‍ത്തും അവശനായി ഷാരോണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളജിലെ ചികിത്സക്കിടെ ആന്തരികാവയവങ്ങള്‍ തകരാറിലായതായി കണ്ടെത്തി. വിഷാംശം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍സുഹൃത്തായ ഗ്രീഷ്മയാണ് ജ്യൂസില്‍ വിഷം നല്‍കിയത് എന്ന് ഷാരോണിന്റെ കുടുംബം ഉറച്ചു വിശ്വസിച്ചപ്പോഴും തന്റെ മരണമൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ കുറ്റപ്പെടുത്തിയില്ല. എന്നാല്‍ കുടുംബങ്ങളുടെ നിയമപോരാട്ടമാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തെത്തിച്ചത്.