തിരുവനന്തപുരം: തനിക്കെതിരെ നടന്നത് ഗൂഢാലോചനയെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ ജി സുധാകരന്‍. തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളില്‍ തന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എല്ലാ ഘട്ടത്തിലും താന്‍ സജീവമായിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സുധാകരന്‍ സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി. സംസ്ഥാന സമിതി അംഗങ്ങള്‍ തന്റെ അഭിപ്രായങ്ങള്‍ കൂടി മുഖവിലയ്ക്ക് എടുക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി നടപടി പ്രഖ്യാപിക്കുമ്പോഴാണ് സുധാകരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും സുധാകരന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചരണത്തില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ജി സുധാകരനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സി.പി.എം സംഘടനാ നടപടികളുടെ ക്രമം അനുസരിച്ച് അടിസ്ഥാനപരമായ നടപടി താക്കീതാണ്, അതിന് ശേഷം ശാസന, പരസ്യശാസന, സ്ഥാനത്ത് നിന്ന് നീക്കുക എന്നിവയാണ്. ഇതില്‍ പരസ്യ ശാസനയാണ് സുധാകരനെതിരെ സി.പി.എം സ്വീകരിച്ചിരിക്കുന്നത്. എളമരം കരീം, കെ.ജെ തോമസ് എന്നിവരുള്‍പ്പെട്ട കമ്മീഷനാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ചത്. സുധാകരന്റെ നിഷേധ സ്വഭാവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു, എച്ച് സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തെ പ്രതിരോധിച്ചില്ല, സ്ഥാനാര്‍ത്ഥിത്വം കിട്ടാതായപ്പോള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് സുധാകരനെതിരെയുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. നിലവില്‍ 73കാരനായ പാര്‍ട്ടി സംസ്ഥാന സമിതി അംഗമാണ് സുധാകരന്‍. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയില്‍ തുടരാനാകൂ. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ലോക്കല്‍ സമ്മേളനത്തില്‍ ജി സുധാകരന്‍ ആരുടെയും കൈപ്പിടിയിലേക്ക് പാര്‍ട്ടിയെ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇപ്പോഴത്തെ നടപടിയില്‍ അദ്ദേഹം എങ്ങിനെ പ്രതികരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളില്‍ സുധാകരന്‍ പങ്കെടുത്തിരുന്നില്ല.
ഇന്ന് സുധാകരന്‍ കൂടി യോഗത്തില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരായ നടപടി യോഗം ചര്‍ച്ച ചെയ്തത്. പാര്‍ട്ടി നടപടിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം റസ്റ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് ജി സുധാകരന്‍ പ്രതികരിച്ചത്. എന്തെങ്കിലും ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണം, അതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു.