തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
കേസില്‍ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞു. രണ്ട് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. 2018ല്‍ ആയുര്‍വേദ ചികിത്സയ്‌ക്കായാണ് നാല്‍പ്പതുകാരിയായ ലാത്വിയന്‍ യുവതി തിരുവനന്തപുരത്ത് എത്തിയത്.
സഹോദരിക്കൊപ്പമെത്തിയ യുവതിയെ 2018 മാര്‍ച്ച് 14 മുതല്‍ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കവെ ഇവര്‍ കോവളം ഭാഗത്ത് എത്തിയതായി വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കോവളത്തും പരിസര പ്രദേശത്തും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇതിനിടെ നാട്ടുകാരായ യുവാക്കളാണ് ഏപ്രില്‍ 20ന് വാഴമുട്ടം ചേന്തിലക്കരിയിലെ കണ്ടല്‍ക്കാട്ടിനിടയിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ഇവരെ കണ്ടെത്തിയത്.
യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികള്‍ കോവളത്തെ ഒരു കണ്ടല്‍കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.
2019 ഡിസംബര്‍ 30ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.