Thursday, March 28, 2024

HomeUS Malayaleeഐഎപിസി; ആഷ്മിത യോഗിരാജ് നാഷ്ണല്‍ കമ്മറ്റി പ്രസിഡന്റ്; സി.ജി. ഡാനിയല്‍ ജനറല്‍ സെക്രട്ടറി

ഐഎപിസി; ആഷ്മിത യോഗിരാജ് നാഷ്ണല്‍ കമ്മറ്റി പ്രസിഡന്റ്; സി.ജി. ഡാനിയല്‍ ജനറല്‍ സെക്രട്ടറി

spot_img
spot_img

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷ്ണല്‍ കമ്മറ്റിയെ പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേര്‍ണലിസം എന്നിവയില്‍ ബഹുമുഖ പശ്ചാത്തലമുള്ള ആഷ്മിത യോഗിരാജ് (ന്യൂയോര്‍ക്ക് ചാപ്റ്റര്‍) ആണ് പ്രസിഡന്റ്.

മറ്റുഭാരവാഹികള്‍: ആസാദ് ജയന്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്- നയാഗ്ര ചാപ്റ്റര്‍), വൈസ് പ്രസിഡന്റ്മാരായി ആനി ചന്ദ്രന്‍ (അറ്റ്ലാന്റ ചാപ്റ്റര്‍), ഷിബി റോയ് (ഹൂസ്റ്റണ്‍ ചാപ്റ്റര്‍),മില്ലി ഫിലിപ്പ് (ഫിലാഡല്‍ഫിയ ചാപ്റ്റര്‍), ഡോ. നീതു തോമസ് (ഓഹിയോ), ജനറല്‍ സെക്രട്ടറി- സി.ജി. ഡാനിയല്‍ (ഹൂസ്റ്റണ്‍ ചാപ്റ്റര്‍). സെക്രട്ടറിമാരായി പ്രൊഫ.ജോയ് പള്ളാട്ടുമഠം (ഡാളസ് ചാപ്റ്റര്‍), അനിത നവീന്‍ (വാന്‍കൂവര്‍ ചാപ്റ്റര്‍), രൂപ്സി നരുല (എന്‍ജെ ചാപ്റ്റര്‍), ഷാന്‍ ജസ്റ്റസ് (സാന്‍ അന്റോണിയോ) എന്നിവരെ തെരഞ്ഞെടുത്തു. ജോജി കാവനാല്‍ ( ന്യൂ യോര്‍ക് ചാപ്റ്റര്‍ ) ട്രഷററും ബിന്‍സ് മണ്ഡപം (ടൊറന്റോ ചാപ്റ്റര്‍) ജോയിന്റ് ട്രഷററുമായി തെരഞ്ഞെടുത്തു.

എക്സ്് ഓഫീഷോയായി ഡോ.എസ്.എസ്.ലാലിനെ (ഡിസി) തെരഞ്ഞെടുത്തു. ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായി ബൈജു പാക്കലോമറ്റം (കാനഡ), തോമസ് മാത്യു (അനില്‍- ന്യൂയോര്‍ക് ചാപ്റ്റര്‍ )എന്നിവരെ തെരഞ്ഞെടുത്തു. പി ആര്‍ ഓമാരായി സുനില്‍ മഞ്ഞനിക്കര (ന്യൂയോര്‍ക്), ഹേമ വിരാനി(ന്യൂയോര്‍ക്), ഡോ. ആന്‍ എബ്രഹാം (ആല്‍ബെര്‍ട്ട ചാപ്റ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേര്‍ണലിസം എന്നിവയില്‍ ബഹുമുഖ പശ്ചാത്തലമുള്ള ആഷ്മീത യോഗിരാജ്, ജസ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ പ്രോഗ്രാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ പരമ്പരാഗത പ്രക്ഷേപണ രീതികള്‍ക്ക് മേലേ ഡിജിറ്റല്‍ സാക്ഷരത കൊണ്ടുവരാന്‍ ശ്രമിച്ച പ്രതിഭയാണ്. ജസ് പഞ്ചാബി ടിവിക്കും ജസ് ഹിന്ദി ടിവിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഗൂഗിള്‍ യുഗത്തില്‍ വളര്‍ന്ന്, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, എസ്ഇഒ സമ്പ്രദായങ്ങള്‍, ഡാറ്റാ അനലിറ്റിക്‌സ് എന്നിവയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ള യോഗിരാജ് ജസ് ബ്രാന്‍ഡിന്റെ മികച്ച വിപണനത്തില്‍ മികച്ച സംഭാവനകളാണ് നല്‍കുന്നത്. നിലവിലെ പ്രേക്ഷകരെ നിലനിര്‍ത്താനും പുതിയ കാഴ്ചക്കാരെ നേടിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡികരിക്കാനുള്ള മിടുക്ക് അവര്‍ക്കുണ്ട്. യോഗിരാജ് SUNY സ്റ്റോണി ബ്രൂക്കില്‍ നിന്ന് ബിരുദവും സിറാക്കൂസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

2006ല്‍ മനോരമ ന്യൂസില്‍ ട്രെയിനി റിപ്പോര്‍ട്ടറായി ടിവി ജേര്‍ണലിസം ആരംഭിച്ച ആസാദ് ജയന്‍ 6 വര്‍ഷം മനോരമ ന്യൂസില്‍ തിരുവനന്തപുരം, ഡല്‍ഹി എന്നീ ബ്യുറോകളില്‍ റിപ്പോര്‍ട്ടറായും, മെയിന്‍ ഡെസ്‌കില്‍ പ്രൊഡ്യൂസറും ആയി സേവനം അനുഷ്ടിച്ചു. സുപ്രീം കോടതി വാര്‍ത്തകള്‍, വലതു രാഷ്ട്രീയം, സിനിമ എന്നീ ബീറ്റുകള്‍ ആയിരുന്നു പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. ധാരാളം ഹ്യൂമന്‍ ഇന്ററെസ്റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം, നിരവധി പ്രമുഖരെയും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ലൈവ് ഷോകളും, ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്. ഫിലിം മേക്കിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷനും, മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷനില്‍ അഡ്വാന്‍സ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.

അറ്റ്ലാന്റാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആനി ചന്ദ്രന്‍ ഏഷ്യന്‍ ഈറ വീക്കിലി ന്യൂസ് പേപ്പറിന്റെ റസിഡന്റ് എഡിറ്ററാണ്. മനോരമ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ (മാസ്‌കോം) നിന്ന് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ആനി, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ആര്‍ആര്‍ ഡൊണല്ലിയുടെ പബ്ലിഷിംഗ് വിഭാഗം എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.
2018 നവംബര്‍ മുതല്‍ അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്‍ (എഎംഎംഎ) പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വാര്‍ത്താക്കുറിപ്പായ ‘നാട്ടുവിശേഷം’ തുടങ്ങുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആനിയുടെ കരങ്ങളാണ്. നിലവില്‍ നാട്ടുവിശേഷം ന്യൂസ് എഡിറ്ററാണ് ആനി. കൂടാതെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

ഐഎപിസി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായ ഷിബി റോയ് ആതുര സേവന രംഗത്തും മാധ്യമ രംഗത്തും ഒരു പോലെ മികവ് പ്രകടിപ്പിച്ച വ്യക്തിയാണ്. തന്റെ നഴ്സിംഗ് ജോലിക്കിടയിലും പാഷനായ റേഡിയോ ജോക്കിയുടെ വേഷം അണിയാനും വിജയത്തിലെത്തിക്കാനും ഷിബിക്ക് കഴിഞ്ഞു. മല്ലു കഫേ റേഡിയോയുടെ ഫൗണ്ടറും സി ഇ ഒയും റേഡിയോ പേഴ്‌സനാലിറ്റിയുമാണ്. റേഡിയോ എന്ന മാധ്യമത്തിലൂടെ നന്മയും സ്നേഹവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഷിബിയെ ശ്രദ്ധേയയാക്കുന്നത്. ശാരീരിക- മാനസിക ആരോഗ്യം പരിപാലിക്കുന്നതിനായുള്ള പരിപാടികളാണ് മല്ലു കഫേ റേഡിയോ മുന്നോട്ട് വെക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ന്റെ 2020 – 2021 ലേക്കുള്ള തിരഞ്ഞെടുത്ത വനിതാ പ്രതിനിധിയായ ഷിബി റോയ് അമേരിക്കന്‍ മലയാളി സംഘടനയായ ഫോമയുടെ വുമണ്‍സ് ഫോറം ചെയര്‍പേഴ്സനാണ്.

ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ഐഎപിസി പ്രസിഡന്റായ മില്ലി ഫിലിപ്പ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ വിമന്‍സ് ഫോറം അമേരിക്ക റീജിയന്‍ ജനറല്‍ സെക്രട്ടറിയും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണുമായി സേവനമനുഷ്ഠിക്കുന്നു. മാപ്പിന്റെ (മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ)വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍, ഡബ്ല്യുഎംസി പിഎ പ്രൊവിന്‍സ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ മില്ലി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഓര്‍ത്തഡോക്സ് സണ്‍ഡേ സ്‌കൂളിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കൂടിയാണ്.
നീതി നിര്‍വഹണത്തിനായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായും അക്ഷരാര്‍ത്ഥത്തില്‍ ഉഴിഞ്ഞു വെച്ച ജീവിതമാണ് മില്ലി ഫിലിപിന്റേത്. ചെറുപ്പം മുതലേ, പൊതു പ്രസംഗത്തിനും കലാലയ രാഷ്ട്രീയത്തിനും മറ്റും നിരവധി അവാര്‍ഡുകളും സ്ഥാനമാനങ്ങളും മില്ലിയെ നേടിയിട്ടുണ്ട്. 1995-ല്‍ എംജി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററായിരുന്നു. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ദൂരദര്‍ശന്‍, ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ എന്നിവയെ പ്രതിനിധീകരിച്ച് അവതാരക/വാര്‍ത്ത റിപ്പോര്‍ട്ടറായി സേവനമനുഷ്ഠിച്ച മില്ലിക്ക് മാധ്യമ പാരമ്പര്യവുമുണ്ട്. തന്റെ കര്‍മ്മ രംഗം ഐടി മേഖലയിലായിരുന്നെങ്കിലും ഉള്ളിലെ സേവന മനോഭാവം സമൂഹത്തില്‍ സജീവയാകാന്‍ മില്ലിയെ ക്ഷണിച്ചു. കല്ലൂപ്പാറ സ്വദേശികളായ തോമസ് കോരുതിന്റെയും ലില്ലി തോമസിന്റെയും മകളായ മില്ലി ഇന്നോരു ലേണിംഗ് സപ്പോര്‍ട്ട് അസിസ്റ്റന്റ് ടീച്ചറായി സേവനം ചെയ്യുന്നു. പെന്‍സില്‍വാനിയയിലെ ഡൗണിംഗ്ടൗണിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഫിലിപ്പ് ജോണാണ് ഭര്‍ത്താവ്. ശിശിര, നിവേദ് എന്നീ രണ്ട് മക്കളുണ്ട്.

ഡോ. നീതു തോമസ് അയോവയിലെ ഗ്ലോബര്‍ റിപ്പോര്‍ട്ടല്‍ ചാനലിന്റെ സീനിയര്‍ റിപ്പോര്‍ട്ടറാണ്. ഗ്ലോബര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ദിവസേനയുള്ള ഗ്ലോബല്‍ ന്യൂസ് അവറിലേക്ക് നീതു റിപ്പോര്‍ട്ടു ചെയ്ത പല വാര്‍ത്തകളും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

2016ല്‍ യു.എസ്സിലേക്ക് കുടിയേറുന്നതിനു മുന്‍പ് സി.ജി. ഡാനിയേല്‍ സംരംഭക രംഗത്ത് വിജയം കൈവരിച്ചിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും പല ആഫ്രിക്കന്‍ രാജ്യങ്ങളിലും അദ്ദേഹത്തിന് ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും പുറത്തും നിരവധിയാളുകള്‍ പിന്തുടരുന്ന ഒരു അറിയപ്പെടുന്ന എഴുത്തുകാരനും അമേച്വര്‍ ഫോട്ടോഗ്രാഫറുമാണ് അദ്ദേഹം. ടെലിവിഷന്‍ ചാനലുകളും സൂം പ്ലാറ്റ്‌ഫോമുകളിലും വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളിലെ സജീവ മുഖമാണ് അദേഹം. കൂടാതെ, പ്രാദേശിക കമ്മ്യൂണിറ്റി സംഘടനകളുമായും അസോസിയേഷനുകളുമായും ബന്ധം പുലര്‍ത്തിപ്പൊരുന്നു. ഐഎപിസിയില്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ഐഎംസി 2019 സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍, ദേശീയ വൈസ് പ്രസിഡന്റ് എന്നിവ ഉള്‍പ്പെടെ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ് സി ജി ഡാനിയേല്‍. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ദീപാലയയുടെ സ്ഥാപക പ്രസിഡന്റും സിഇഒയുമാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഡല്‍ഹിയിലുള്ള ശാരീരിക – മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനത്തിനായി സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് ദീപാലയ.

ഐഎപിസി ഡാളസ് ചാപ്റ്ററിന്റെ ഉപദേശക സമിതി അംഗമായ പ്രൊഫ. ജോയ് പള്ളാട്ടുമഠം 2015-2019 കാലയളവില്‍ ഈ സംഘടനയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് കേരള പ്രസിദ്ധീകരിച്ച പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള സുവോളജി, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനിമല്‍ ഡൈവേഴ്‌സിറ്റി എന്നീ 2 അക്കാദമിക് പുസ്തകങ്ങളുടെ എഡിറ്ററും സഹ-രചയിതാവുമാണ് അദ്ദേഹം. ഇക്കോഫ്രറ്റേണിറ്റിയും കേരള സെന്റര്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എജ്യുക്കേഷനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച പരിസ്ഥിതി ദ്വൈമാസിക BULBUL ന്റെ സഹപത്രാധിപരായിരുന്നു (199098 കാലയളവില്‍). ദി ലാന്‍ഡ് യൂസ് ബോര്‍ഡ് ട്രിവാന്‍ഡ്രം, ഫ്രണ്ട്സ് ഓഫ് ട്രീസ് കോട്ടയം, ഇക്കോഫ്രറ്റേണിറ്റി എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച ട്രീ ഇന്ത്യ ജേര്‍ണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. പത്രങ്ങളിലും മാസികകളിലും അദ്ദേഹം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ടെക്‌സാസിലും മറ്റും മലയാളി കുട്ടികള്‍ക്കായി പ്രവാസി ശ്രേഷ്ഠ മലയാളം ഭാഷാ കോഴ്‌സ് നടത്തിക്കൊണ്ട് പ്രൊഫ. ജോയ് പള്ളാട്ടുമഠം അമേരിക്കയില്‍ തന്റെ സാമൂഹിക സന്നദ്ധത തുടര്‍ന്നു. 2019-ല്‍, ലോകമെമ്പാടുമുള്ള പ്രവാസി മലയാളി കുട്ടികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട പ്രവാസി ശ്രേഷ്ഠ മലയാളം പുസ്തകങ്ങളുടെ 2 വാല്യങ്ങള്‍ അദ്ദേഹം സമാഹരിക്കുകയും രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിക്കാഗോ സീറോ മലബാര്‍ കാത്തലിക് രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ അദ്ദേഹം ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയിലും (കെസിസിഎന്‍എ) കേരള അസോസിയേഷന്‍ ഓഫ് ഡാളസിലും അംഗമാണ്. നിലവില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) നോര്‍ത്ത് അമേരിക്ക റീജിയണിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.

അനിതാ നവീന്‍ വാന്‍കൂവര്‍ ചാപ്റ്ററിന്റെ 2020 – 2021 സെക്രട്ടറിയായിരുന്നു. മാധ്യമ അവതാരകനായി റിപ്പോര്‍ട്ടര്‍ ചാനലിനെ സേവനമനുഷ്ഠിച്ചു. ടാക്സേഷന്‍ നിയമങ്ങളില്‍ പ്രൊഫഷണല്‍ ബിരുദവും ഫിനാന്‍ഷ്യല്‍ എംജിടിയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ബിസിനസ്സ് ഓപ്പറേഷന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നിവയില്‍ തൊഴില്‍ വൈദഗ്ധ്യമുണ്ട്. ബി.സിയിലെ വാന്‍കൂവര്‍ ഭക്ഷ്യമേഖലയില്‍ ഒരു ചെറിയ ബിസിനസ്സ് നടത്തുന്നു.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ സജീവസാന്നിധ്യവും പ്രഫഷണലുമാണ് രൂപ്സി നരുല. യുഎസില്‍നിന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കിയ രൂപ്സി, സോഷ്യോളജിയില്‍ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. സീ ടിവി അമേരിക്കാസ്, ടിവി ഏഷ്യ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, ദ സൗത്ത് ഏഷ്യന്‍ ടൈംസ് എന്നിവയുള്‍പ്പെടെ നിരവധി അച്ചടി, ഡിജിറ്റല്‍, പ്രക്ഷേപണ ശൃംഖലകളുമായി ബന്ധപ്പെട്ട് പത്തു വര്‍ഷമായി രൂപ്സി പ്രവര്‍ത്തിച്ചുവരുന്നു.

ഷാന്‍ ജസ്റ്റസ് നിലവില്‍ ടെക്സസിലെ സാന്‍ അന്റോണിയോയില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്/ഫാര്‍മസി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ടീമില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് മാനേജരായി ജോലി ചെയ്യുന്നു. കൂടാതെ ക്രിയേറ്റീവ് റൈറ്റന്‍ എന്ന നിലയിലും പ്രശസ്തനാണ്. ഡിജിറ്റല്‍ ടെക്‌നോളജിക്കാണ് ഷാന്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്.

ജോജി കാവനാല്‍ ഐഎപിസി സ്ഥാപകാംഗമാണ്്. ജയ്ഹിന്ദ് ടിവി യുഎസ്എ ഡയറക്ടര്‍, നോര്‍ത്ത് അമേരിക്കന്‍ മലങ്കര മുന്‍ ആര്‍ച്ഡയോസിയന്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളിലും പ്രശസ്തനാണ്. മലങ്കര നോര്‍ത്ത് അമേരിക്കന്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ മലങ്കര ദീപത്തിന്റെ ചീഫ് എഡിറ്ററാണ്.
ന്യൂയോര്‍ക്ക് ടൗണ്‍ ഹൈറ്റ്‌സ്, അപ്പര്‍ വെസ്റ്റ്‌ചെയര്‍ മലയാളി അസോസിയേഷന്‍ കൗണ്‍സില്‍ മെമ്പറുമാണ് ജോജി. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഇദ്ദേഹം കിംഗ് ഇന്റസ്ട്രീസ് എന്ന പ്രമുഖ കമ്പനിയുടെ സൂപ്പര്‍വൈസറായും ടാക്‌സ് പ്രൊഫഷണല്‍ ആയും പ്രവര്‍ത്തിച്ച് വരുന്നു.

തൊടുപുഴ സ്വദേശിയായ ബിന്‍സ് മണ്ഡപം നിലവില്‍ ഐഎപിസി ടൊറന്റോ ചാപ്റ്ററിന്റെ പ്രസിഡന്റാണ്. ഒരു ഐടി പ്രൊഫഷണലായി തന്റെ തൊഴില്‍ ജീവിതം ആരംഭിച്ച ബിന്‍സ് ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 2009-ല്‍ കാനഡയിലേക്ക് താമസം മാറിയ അദ്ദേഹം സന്നദ്ധപ്രവര്‍ത്തനങ്ങളിലും കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം പ്രസിഡന്റായും മറ്റനേകം പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാംസ്‌കാരിക രംഗങ്ങളില്‍ തന്റെ മുഖമുദ്ര പതിപ്പിച്ച ബിന്‍സ് ഹാള്‍ട്ടണ്‍ റീജിയണിലെ മലയാളി കമ്മ്യൂണിറ്റിക്ക് വേണ്ടി കേരളപ്പിറവി സാംസ്‌കാരിക പരിപാടി, സ്പോര്‍ട്സ് ക്ലബ്ബ്, ഒരു മലയാളം സ്‌കൂള്‍ എന്നിവ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തു. മേഖലയിലെ മള്‍ട്ടി-കള്‍ച്ചറല്‍ പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക്, 2016-ല്‍ അദ്ദേഹത്തിന് ഹാള്‍ട്ടണ്‍ ന്യൂകോമര്‍ സ്ട്രാറ്റജി അവാര്‍ഡ് ലഭിച്ചു. മിസിസാഗയിലെ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ സോഷ്യല്‍ ആനിമേറ്റര്‍, പാരിഷ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഫാര്‍മസിസ്റ്റായ ഭാര്യ റോസ്മിയ്ക്കും അവരുടെ രണ്ട് മക്കളായ ഡെന്നിസിനും ആഞ്ചെലയ്ക്കുമൊപ്പം ബര്‍ലിംഗ്ടണ്‍ ഒന്റാറിയോയിലാണ് ബിന്‍സ് താമസിക്കുന്നത്.

ലോകപ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.എസ്. ലാലല്‍ ഐഎപിസിയുടെ മുന്‍പ്രസിഡന്റാണ്. 2014 മുതല്‍ 2016 വരെ ഐഎപിസി ഡയറക്ടറായിരുന്ന ഡോ. ലാല്‍ ഇപ്പോള്‍, വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള അമേരിക്കന്‍ ഫാമിലി ഹെല്‍ത്ത് ഇന്റര്‍നാഷണല്‍ എന്ന ഓര്‍ഗനൈസേഷനിലെ പകര്‍ച്ചവ്യാധി (ക്ഷയ രോഗം) വിഭാഗം ഡയറക്ടറാണ്. ലോകാരോഗ്യ സംഘടനയ്ക്കായി പല രാജ്യങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. ലാല്‍, ജനീവയിലെ ഗ്ലോബല്‍ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ വിവിധ ഉപദേശക സമിതികളില്‍ അംഗമാണ്. അന്താരാഷ്ട്ര ജേണലുകളില്‍ ഡോ. ലാലിന്റേതായി നിരവധി ശാസ്ത്രീയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളില്‍ ആരോഗ്യ കോളമിസ്റ്റുമാണ്. 1993-ല്‍ ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ ഹെല്‍ത്ത് ഷോ (പള്‍സ്, ഏഷ്യാനെറ്റ്) യ്ക്കു തുടക്കം കുറിക്കുന്നത് ഡോ. ലാലാണ്. 2003 വരെ 500 പ്രതിവാര എപ്പിസോഡുകള്‍ക്ക് അദ്ദേഹം അവതാരകനായി. ഇപ്പോള്‍ ലോകത്തെ മഹാവിപത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെപ്പറ്റിയുള്ള ശാസ്ത്രീയ സംവാദങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും തന്റെ ബൃഹത്തായ അറിവും അനുഭവസമ്പത്തും പകരുന്നതിലും ഡോ. ലാല്‍ കര്‍മ്മോത്സുകനാണ്. നിരവധി ചെറുകഥകളും നോവലുകളും ലാലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാലിന്റെ ചെറുകഥകളുടെ ശേഖരം ‘ടിറ്റോണി’ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. എംബിബിഎസ്, എംപിഎച്ച്, എംബിഎ, പിഎച്ച്ഡി എന്നിവയാണ് ഡോ. ലാലിന്റെ അക്കാദമിക് യോഗ്യതകള്‍. ഭാര്യ ഡോ. സന്ധ്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം വിര്‍ജീനിയയിലെ വിയന്നയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. ലാല്‍ താമസിക്കുന്നത്.

ഐഎപിസി മുന്‍ സെക്രട്ടറി കൂടിയായ ബൈജു പകലോമറ്റം ജയ്ഹിന്ദ് വാര്‍ത്തയുടെ നയാഗ്ര റീജിയണല്‍ ഡയറക്ടറും കോളമിസ്റ്റുമാണ്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വിവിധ ലേഖനങ്ങള്‍ വിവിധമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റായ അദ്ദേഹം സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ കൈക്കാരനുമാണ്. 2011 ല്‍ രൂപീകൃതമായ നയാഗ്ര മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവാണ് അദ്ദേഹം. രണ്ടുതവണ ഈ സംഘടനയുടെ പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2016 ല്‍ ഫൊക്കാനയുടെ കാനഡ റീജിയണല്‍ വൈസ് പ്രസിഡന്റായി. 2007 ല്‍ ആഗോള കാത്തലിക് സംഘടനയായ നൈറ്റ് ഓഫ് കൊളംബസില്‍ ചേരുകയും ഫോര്‍ത് ഡിഗ്രി എടുത്ത് സര്‍ നൈറ്റാകുകയും ചെയ്തു.

ഐഎപിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും പ്രമുഖ ഫോട്ടോ ജേണലിസ്റ്റുമാണ് അനില്‍മാത്യു, ഐഎപിസിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുനില്‍ മഞ്ഞനിക്കര ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രോഗ്രാം ഇന്‍ ചീഫായി പ്രവര്‍ത്തിക്കുന്നു. ജയ്ഹിന്ദ് ടിവി യുഎസ്എയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന സുനില്‍ ഫോട്ടോഗ്രാഫിയിലും വീഡിയോ ഗ്രാഫിയിലും മികവു തെളിയിച്ചിട്ടുണ്ട്. നിരവധി ടിവി പ്രോഗ്രാമുകള്‍ നിര്‍മിച്ചിട്ടുള്ള അദ്ദേഹം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ദൃശ്യമാധ്യമ സംരംഭത്തിന് തുടക്കം കുറിച്ചതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മലങ്കര അതിഭദ്രാസനത്തിന്റെ 2017 മുതല്‍ 2019 വരെ പബ്ലിക്ക് റിലേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഇഗ്‌നാത്തിയോസ് അപ്രം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാബ വാഴിക്കപ്പെട്ട ചടങ്ങ് മലങ്കരടിവിക്കു വേണ്ടി സിറിയയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തത് സുനിലാണ്. ജയ്ഹിന്ദ് ടിവിക്കുവേണ്ടി സുനില്‍ അമേരിക്കയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. ആയിരക്കണക്കിന് മലയാളികള്‍ പങ്കെടുത്ത റിയാലിറ്റിഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡാണ് സംപ്രേക്ഷണം ചെയ്തത്. നിരവധി ഗായകര്‍ക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു.

രണ്ടു ദശാബ്ദത്തിലേറെയായി എഴുത്തിലും റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലും സജീവ സാന്നിധ്യമായ ഹേമ വിരാനി ഒരു കണ്‍സള്‍ട്ടന്റായും കൊച്ചായും സ്വയം വളര്‍ന്നു വന്ന വ്യക്തിയാണ്. ആരോഗ്യ കാര്യങ്ങളിലുള്ള അവരുടെ താല്‍പ്പര്യം മൂലവും, മുന്‍ കിരീട ജേതാവെന്ന നിലയിലും , നിരവധി വ്യക്തികളെയും കോര്‍പ്പറേഷനുകളെയും ആരോഗ്യപരമായും സൗന്ദര്യപരമായും ആത്മീയപരമായുമുള്ള വികസനത്തിന് സഹായിക്കുന്ന ആദ്യത്തെ ഹോളോബോഡി പരിശീലകരില്‍ ഒരാളാവാന്‍ ഹേമയ്ക്ക് സാധിച്ചു. കൂടാതെ റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ആത്മീയത, ജീവിതശൈലി എന്നിവയെക്കുറിച്ച് ഹേമ ലേഖനങ്ങള്‍ എഴുതുന്നുണ്ട്.

നിലവില്‍ ആല്‍ബര്‍ട്ട ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന ഡോ. ആന്‍ എബ്രഹാം മുന്‍പ് ഒരു കനേഡിയന്‍ മാസികയുടെ പ്രോജക്ട് കോര്‍ഡിനേറ്ററും അക്കാദമിക് ജേണല്‍ റിവ്യൂവറും എഡ്യൂക്കേഷണല്‍ റിസര്‍ച്ച്-സ്പ്രിംഗറുമായിരുന്നു. സെന്റ് മദര്‍ തെരേസ ചര്‍ച്ച് കാല്‍ഗറി പ്രസിദ്ധീകരിച്ച സുവനീറുകളുടെ അണിയറ ശില്പികളില്‍ ഒരാളാണ് ഇവര്‍. കൂടാതെ വിവിധ പ്രവിശ്യകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തുന്ന ‘നമ്മളുടെ പള്ളിക്കൂടം’ എന്നറിയപ്പെടുന്ന സൗജന്യ മലയാളം ഓണ്‍ലൈന്‍ ക്ലാസുകളുടെ കോര്‍ഡിനേറ്ററായും സേവനമനുഷ്ഠിക്കുന്നു. വിവിധ മാധ്യമ പ്രോജക്ടുകള്‍ക്കു വേണ്ടി ‘NAMMAL’Dമായും ആന്‍ എബ്രഹാം ബന്ധപ്പെട്ടിരിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments