Thursday, March 28, 2024

HomeUS Malayaleeഫൊക്കാന കണ്‍വെന്‍ഷന്‍ വേദിക്ക് മറിയാമ്മ പിള്ള നഗര്‍ എന്ന് നാമകരണം ചെയ്തു

ഫൊക്കാന കണ്‍വെന്‍ഷന്‍ വേദിക്ക് മറിയാമ്മ പിള്ള നഗര്‍ എന്ന് നാമകരണം ചെയ്തു

spot_img
spot_img

ഫ്രാന്‍സിസ് തടത്തില്‍

ചിക്കാഗോ : അന്തരിച്ച ഫൊക്കാന മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ളയോടുള്ള ആദരസൂചകമായി ഫൊക്കാന ഡിസ്നി അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ വേദിക്ക് ‘മറിയാമ്മ പിള്ള നഗര്‍’ എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ജൂലൈ 7 മുതല്‍ 10 വരെ ഒര്‍ലാഡോയിലെ ഡിസ്നി വേള്‍ഡിലെ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ നടക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 19 മത് ദേശീയ ത്രിദിന കണ്‍വെന്‍ഷന്റെ മുഖ്യവേദിക്ക് ‘മറിയാമ്മ പിള്ള നഗര്‍’ എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്.

നാല്‍പ്പത് വര്‍ഷം പിന്നിടുന്ന നേര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു കഴിഞ്ഞയാഴ്ച്ച അന്തരിച്ച മറിയാമ്മ പിള്ള. ഏതു പ്രതിസന്ധി ഘട്ടത്തിലും ഫൊക്കാനക്കൊപ്പം നിന്നിട്ടുള്ള, ഫൊക്കാനയെ അത്രമേല്‍ സ്‌നേഹിച്ച മറിയാമ്മ പിള്ള കുടുംബസമേതം ഇക്കുറിയും ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി കാലേക്കൂട്ടി രെജിസ്റ്റര്‍ ചെയ്തിരിക്കുമ്പോഴാണ് ആകസ്മികമായി മരണം അവരെ കവര്‍ന്നെടുത്തത്. അര്‍ബുദരോഗ ചികിത്സയിലായിരിക്കുമ്പോഴും തളരാത്ത മനസുമായി ഫൊക്കാനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും നേതൃത്വം നല്‍കി വരികയായിരുന്ന മറിയാമ്മ പിള്ളയുടെ ആരോഗ്യ നില വളരെ പെട്ടെന്നു വഷളാവുകയും തുടര്‍ന്ന് മരണത്തെ പുല്‍കുകയുമായിരുന്നു.

ഫൊക്കാനയുടെ മുന്‍ പ്രസിഡണ്ടും നിലവില്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, തെരെഞ്ഞെടുപ്പ് കമ്മിറ്റി അംഗം, എത്തിക്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന മറിയാമ്മ പിള്ള ഫൊക്കാന നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എന്നും ഒപ്പം നിന്നിട്ടുള്ള വ്യക്തിയാണ്. ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് എന്ന ചിക്കാഗോയിലെ ഏറ്റവും വലിയ സംഘടനയുടെ മുന്‍ പ്രസിഡന്റുകൂടിയാരുന്നു അവര്‍. മികച്ച സംഘാടകയെന്നതിലുപരി അനേകരുടെ കണ്ണീരൊപ്പിയ ഒരു വലിയ കാരുണ്യ പ്രവര്‍ത്തക കൂടിയായിരുന്നു അവര്‍.

ചിക്കാഗോയിലെ സമീപ പ്രദേശങ്ങളിലുമായി ജാതി-മത-ഭേദമന്യേ ദേശ-ഭാഷാന്തരമില്ലാതെ അനേകായിരങ്ങള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുവാനും സഹായിച്ചിട്ടുള്ള ചിക്കാഗോക്കാര്‍ ചേച്ചിയെന്നും അമേരിക്കന്‍ മലയാളികള്‍ ഫൊക്കാനയുടെ ഉരുക്കുവനിതയെന്നും വിളിപ്പേരിട്ടിരുന്ന മറിയാമ്മ പിള്ളയ്ക്ക് നല്‍കുന്ന ഉചിതമായ ആദരവായിരിക്കും കണ്‍വെന്‍ഷന്‍ മുഖ്യവേദിക്ക് ‘മറിയാമ്മ പിള്ള നഗര്‍ ‘ എന്ന പേര് നല്‍കണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഐകകണ്ടേനേ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷര്‍ സണ്ണി മറ്റമന എന്നിവര്‍ അറിയിച്ചു.

കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കവെയായിരുന്നു എല്ലാവരെയും ദുഖത്തിലാഴ്ത്തിക്കൊണ്ട് മറിയാമ്മ പിള്ളയുടെ ദേഹവിയോഗം. എല്ലാ കണ്‍വെന്‍ഷന്‍ വേദികളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന മറിയാമ്മ പിള്ളയുടെ പുഞ്ചിക്കുന്ന മുഖം ഇത്തവണ നേരിട്ടു ദൃശ്യമാവുകയില്ലെങ്കിലും അവരുടെ മായാത്ത സ്വപ്നങ്ങള്‍ ഉണര്‍ത്തുന്ന പൂര്‍ണകായ ചിത്രങ്ങള്‍ കണ്‍വെന്‍ഷന്‍ വേദികളില്‍ നിറഞ്ഞു നില്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മറിയാമ്മ പിള്ളയുടെ അഭാവത്തില്‍ അവരുടെ ജീവിത പങ്കാളി ചന്ദ്രന്‍ പിള്ളയും മകള്‍ റോഷ്‌നിയും കണ്‍വെന്‍ഷനില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments