സിഡ്നി: ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്‌ബേനില്‍ ഇന്ത്യൻ കോണ്‍സുലേറ്റ് ഉടൻ തന്നെ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി ചേര്‍ന്ന് ചൊവ്വാഴ്ച സിഡ്‌നിയില്‍ നടന്ന പ്രത്യേക പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ആയിരങ്ങള്‍ പങ്കെടുത്ത സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയില്‍ നടന്ന പരിപാടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരമ്ബരാഗത രീതിയിലായിരുന്നു ഓസ്‌ട്രേലിയൻ ഭരണകൂടം സ്വീകരിച്ചത്.
നരേന്ദ്ര മോദിയെ ‘ബോസ്’ എന്നായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വിശേഷിപ്പിച്ചത്. “ഞാൻ അവസാനമായി ഈ വേദിയില്‍ കണ്ടത് ബ്രൂസ് സ്പ്രിംഗ്‌സ്റ്റീനെയായിരുന്നു (അമേരിക്കൻ ഗായകൻ). പ്രധാനമന്ത്രി മോദിക്ക് ലഭിച്ച സ്വീകരണം അദ്ദേഹത്തിന് ലഭിച്ചില്ല. പ്രധാനമന്ത്രി മോദിയാണ് ബോസ്”- അല്‍ബനീസ് പറഞ്ഞു. ‘ദി ബോസ്’ എന്നും അറിയപ്പെടുന്ന വ്യക്തിയാണ് ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ എന്നതാണ് ശ്രദ്ധേയം.
നമ്മുടെ ജീവിതരീതികള്‍ വ്യത്യസ്തമായിരിക്കാമെങ്കിലും ഇപ്പോള്‍ യോഗയും നമ്മെ ബന്ധിപ്പിക്കുന്നുവെന്നായിരുന്നു മോദി വേദിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. ക്രിക്കറ്റുമായി നമ്മള്‍ വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ടെന്നീസും സിനിമകളും നമ്മഴെ ബന്ധിപ്പിക്കുന്നു. നമ്മള്‍ വ്യത്യസ്ത രീതികളില്‍ ഭക്ഷണം തയ്യാറാക്കുന്നവരായിരിക്കും പക്ഷേ മാസ്റ്റര്‍ഷെഫ് ഇപ്പോള്‍ നമ്മളെ ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘2014 ല്‍ ഞാൻ ഇവിടെ വന്നപ്പോള്‍, ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്കായി നിങ്ങള്‍ 28 വര്‍ഷം കാത്തിരിക്കേണ്ടതില്ലെന്ന് ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍, ഇതാ ഞാൻ ഒരിക്കല്‍ കൂടി സിഡ്നിയില്‍ എത്തിയിരിക്കുന്നു’ – നരേന്ദ്ര മോദി പറഞ്ഞു. ഹാരിസ് പാര്‍ക്കിലെ ജയ്പൂര്‍ സ്വീറ്റ്‌സില്‍ നിന്നുള്ള ചാറ്റ്‌കാസ് ‘ചാട്ടും’ ‘ജലേബിയും’ വളരെ രുചികരമാണെന്ന് താൻ കേട്ടു. നിങ്ങളെല്ലാവരും എന്റെ സുഹൃത്തായ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അല്‍ബനീസിനെ ആ സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, മോദി പറഞ്ഞു.
പരസ്‌പര വിശ്വാസവും പരസ്പര ബഹുമാനവും വളര്‍ന്നത് ഇന്ത്യ-ഓസ്‌ട്രേലിയയുടെ നയതന്ത്രബന്ധം കൊണ്ട് മാത്രമല്ല. അതിന്റെ യഥാര്‍ത്ഥ കാരണം, അല്ലെങ്കില്‍ യഥാര്‍ത്ഥ ശക്തി, ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന നിങ്ങള്‍ എല്ലാവരുമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബ്രിസ്ബേനില്‍ നിന്നും കാൻബറയില്‍ നിന്നും മോദി അനുകൂലികള്‍ പരിപാടി സ്ഥലത്തേക്ക് പ്രത്യേക ബസ് സര്‍വ്വീസ് സംഘടിപ്പിച്ചിരുന്നു.