ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് ഹമാസിനോടും ഇസ്രായേലിനോടും മധ്യസ്ഥ രാജ്യങ്ങൾ അഭ്യർത്ഥിച്ചു. അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
യുദ്ധം പശ്ചിമേഷ്യയിലാകെ വ്യാപിക്കുമെന്ന ആശങ്കക്കിടെയാണ് അമേരിക്കയും ഖത്തറും ഈജിപ്തും ചേർന്ന് വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നത്. ഇസ്രായേലും ഹമാസും എത്രയും പെട്ടെന്ന് വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് മൂന്നു രാജ്യങ്ങളും ചേർന്നു തയാറാക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ആഗസ്റ്റ് 15ന് ദോഹയിലോ കൈറോയിലോ ചർച്ച നടക്കും. ചർച്ചക്ക് പ്രതിനിധികളെ അയക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഹമാസിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. പുതിയ ഹമാസ് മേധാവി യഹ്‌യ സിൻവാർ എന്ത് നിലപാടെടുക്കുമെന്ന് ലോകം കാത്തിരിക്കുകയാണ്.