ഓസ്ട്രേലിയയിലെ ഇന്ത്യയുടെ മുൻ ഹൈക്കമ്മീഷണർ (Former Indian Envoy to Australia) നവ്ദീപ് സിംഗ് സൂരിക്കെതിരെ ഫെഡറൽ കോടതി വിധി. സൂരിയുടെ മുൻ വീട്ടുജോലിക്കാരിക്ക് 136,000 ഡോളർ (ഏകദേശം ഒരു കോടി രൂപ) നഷ്ടപരിഹാരം നൽകാനാണ് ഓസ്ട്രേലിയയിലെ ഫെഡറൽ കോടതി ജഡ്ജി ജസ്റ്റിസ് എലിസബത്ത് റാപ്പറുടെ വിധി.
അന്യായമായ തൊഴിൽ സാഹചര്യങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് സൂരിയുടെ മുൻ ജോലിക്കാരിയായ സീമ ഷെർഗിൽ പരാതിയിൽ പറഞ്ഞതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൂരി വിചാരണക്ക് ഹാജരായില്ലെങ്കിലും, അദ്ദേഹത്തിന്റെ അഭാവത്തിൽ കേസ് തുടരാൻ ജസ്റ്റിസ് എലിസബത്ത് റാപ്പർ ഉത്തരവിടുകയായിരുന്നു.
സീമ ഷെർഗിൽ 2015 ഏപ്രിലിൽ മാസമാണ് ഓസ്‌ട്രേലിയയിൽ എത്തിയത്. ഒരു വർഷത്തോളം സീമ, നവ്ദീപ് സിംഗ് സൂരിയുടെ കാൻബറയിലുള്ള വീട്ടിൽ ജോലി ചെയ്തിരുന്നു. ഒരു ഗാർഹിക തൊഴിലാളിയെ നിയമിക്കുന്നത് ഔദ്യോഗിക കാര്യങ്ങളിൽ പെടാത്തതിനാലും സീമ ഷെർഗിൽ ഹൈക്കമ്മീഷനുമായും നയതന്ത്രപരമായ സേവനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടില്ലാത്തതിനാലും ഇക്കാര്യത്തിൽ സൂരിക്ക് സർക്കാർ ഇടപെടൽ ആവശ്യപ്പെടാനാകില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
അതേസമയം, സീമ ഷെർഗിൽ ഇന്ത്യയുടെ നിർദേശങ്ങൾ ലംഘിച്ചതായി ഡൽഹിയിലെ ചില സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സീമക്ക് ഔദ്യോഗിക പാസ്‌പോർട്ട് നൽകുകയും 2016-ൽ ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും സർക്കാർ ഉത്തരവുകൾ അവർ ലംഘിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 2021 ൽസീമ ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിച്ചതായും, ആ രാജ്യത്ത് തുടരാനുള്ള ഉദ്ദേശ്യത്തോടെയാണ് സീമ കേസ് ഫയൽ ചെയ്തതെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്നും അവർ പറഞ്ഞു.
സീമക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, ഇന്ത്യയിലേക്ക് മടങ്ങിയെത്തി, ബന്ധപ്പെട്ട അധികൃതരെയോ ഏതെങ്കിലും കോടതിയെയോ സമീപിക്കേണ്ടതായിരുന്നു എന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.