വെങ്കട് പ്രഭു ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം – ഗോട്ട് ചിത്രീകരണത്തിനായി ദളപതി വിജയ് കേരളത്തിലേക്ക്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ കേരളത്തിലെ മൂന്ന് ലൊക്കെഷനുകളിലായി ചിത്രീകരിക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന രംഗങ്ങളാണ് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുക. ക്ലെെമാക്സ് രംഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ വിജയിക്കൊപ്പം അണിനിരക്കുമെന്നാണ് സൂചന.
മാർച്ച് 18-ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. വിജയ് 18-ന് തന്നെ എത്തുമെന്നാണ് വിവരം. തിരുവനന്തപുരത്ത് ആദ്യമായി ചിത്രീകരിക്കുന്ന വിജയ് ചിത്രമായിരിക്കും ഗോട്ട്. പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും ചിത്രത്തിലുണ്ട്. ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു.
എജിഎസ് എന്‍റര്‍ടൈന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന 25-ാം ചിത്രമാണ് ഗോട്ട്. വെങ്കട്ട് പ്രഭു തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കുന്നത്. ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം.