പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് എൻഐഎയുടെ പിടിയിൽ. മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. ഇതോടെ കേസിൽ 71പേർ പിടിയിലായി.
കൊലപാതകശേഷം ഒളിവിൽ പോയ പ്രതിയെ കൊല്ലത്തുനിന്നാണു പിടികൂടിയത്. ഷെഫീഖ് പിഎഫ്ഐയുടെ ഹിറ്റ് സ്ക്വാഡ് അംഗമാണെന്നും എൻഐഎ അറിയിച്ചു. കേസിലെ ഒന്നാംപ്രതി കെ.പി. അഷറഫിനെ കൃത്യത്തിനു നിയോഗിച്ചത് ഷെഫീഖാണ്. പിഎഫ്ഐ നേതൃത്വവുമായി ഷെഫീഖ് ഗൂഢാലോചന നടത്തിയതായും എൻഐഎ കണ്ടെത്തി.
2022 ഏപ്രില്‍ 16നാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ.സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണു തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.