Thursday, March 13, 2025

HomeNewsIndiaവാർത്തകളുടെ വസ്തുതാ പരിശോധനക്ക് PIB ഫാക്ട് ചെക്ക് യൂണിറ്റ്; വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു.

വാർത്തകളുടെ വസ്തുതാ പരിശോധനക്ക് PIB ഫാക്ട് ചെക്ക് യൂണിറ്റ്; വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു.

spot_img
spot_img

ന്യൂഡൽഹി: കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെയും ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെയും വസ്തുതാപരിശോധനയ്ക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകമാണ് സുപ്രീംകോടതി ഇത് സ്റ്റേ ചെയ്തത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ബോംബെ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നത് വരെയാണ് സ്റ്റേ. ഏപ്രിൽ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പിഐബി വ്യാജമെന്ന് മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കാമ്ര എന്നിവർ നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

കഴിഞ്ഞദിവസമാണ് വാർത്തകളുടെ പരിശോധനയ്ക്ക് പിഐബിയെ ചുമതലപ്പെടുത്തി കേന്ദ്രം വിജ്ഞാപനമിറക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കം സർക്കാരിനെതിരായ വിമർശനങ്ങളെ തടയാനാണെന്ന് ആക്ഷേപമുയർന്നിരുന്നു.

അശ്ലീലം, ആൾമാറാട്ടം അടക്കം എട്ടുതരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകളും 2021 ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. ചട്ടഭേദഗതിക്കെതിരെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കം രംഗത്തുവന്നിരുന്നു.

72 മണിക്കൂറിനകം ഉള്ളടക്കം നീക്കാതിരിക്കാനും ഇന്റർനെറ്റ് പ്ലാറ്റ്ഫോമിന് അവകാശമുണ്ട്. എന്നാൽ, പരാതിക്കാർ കോടതിയെ സമീപിച്ചാൽ പ്ലാറ്റ്ഫോമുക‌ൾക്കു ‘സേഫ് ഹാർബർ’ പരിരക്ഷ ലഭിക്കില്ല. ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണ് സേഫ് ഹാർബർ പരിരക്ഷ. പ്ലാറ്റ്ഫോം കേസ് നടത്തേണ്ടി വരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments