ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ക്ക് ശേഷം സ്വരം മയപ്പെടുത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന് അറിയിച്ച അദ്ദേഹം മാലദ്വീപിന് കടാശ്വാസം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 400.9 മില്ല്യണ്‍ ഡോളറാണ് മാലദ്വീപ് ഇന്ത്യക്ക് നല്‍കാനുള്ളത്. ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്ന മുയിസു കഴിഞ്ഞ വര്‍ഷം നവംബറില്‍ മാലദ്വീപ് പ്രസിഡന്റായി ചുമതലയേറ്റെടുത്തത് മുതല്‍ ഇന്ത്യക്കെതിരേയുള്ള നിലപാട് കടുപ്പിച്ചിരുന്നു. മാലിദ്വീപില്‍ സേവനം ചെയ്യുന്ന മുഴുവന്‍ ഇന്ത്യന്‍ സൈനികരെയും മെയ് 10-ന് മുമ്പായി രാജ്യത്ത് നിന്ന് പിന്‍വലിക്കണമെന്നും മുയിസു ആവശ്യപ്പെട്ടിരുന്നു.മാലിദ്വീപിന് സഹായം നല്‍കുന്നതില്‍ ഇന്ത്യക്ക് നിര്‍ണായക പങ്കുണ്ടെന്നും ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ഇന്ത്യയാണ് നടപ്പിക്കായിട്ടുള്ളതെന്നും അധികാരമേറ്റെടുത്തതിന് ശേഷം ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ ആദ്യ അഭിമുഖത്തില്‍ മുയിസു പറഞ്ഞു. മാലിദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി മാലിദ്വീപ് തുടരുമെന്ന് പറഞ്ഞ അദ്ദേഹം അക്കാര്യത്തില്‍ മറ്റൊരു ചോദ്യമില്ലെന്നും ഊന്നിപ്പറഞ്ഞു.
മുയിസുവിന്റെ ആവശ്യപ്രകാരം ഈ മാസം ആദ്യം ഇന്ത്യന്‍ സൈനികരുടെ ആദ്യ സംഘത്തെ മാലിദ്വീപില്‍ നിന്ന് ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇന്ത്യയുടെ മൂന്ന് വ്യോമസേന പ്ലാറ്റ്‌ഫോമുകളിലുമുള്ള 88 സൈനികരും മേയ് 10-നുള്ളില്‍ രാജ്യം വിടണമെന്നാണ് മുയിസു ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാലിദ്വീപിലെ ജനങ്ങള്‍ക്ക് മാനുഷിക, മെഡിക്കല്‍ സേവനങ്ങള്‍ ഇന്ത്യന്‍ സൈന്യം നല്‍കി വരുന്നുണ്ട്. രണ്ട് ഹെലികോപ്ടറുകളും ഒരു ഡോര്‍ണിയര്‍ വിമാനവും ഇതിനായി ഉപയോഗിച്ചിരുന്നു.
ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ നിന്ന് കഷ്ടിച്ച് 70 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള മാലിദ്വീപ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലൂടെ കടന്നുപോകുന്ന വാണിജ്യ കടല്‍ പാതകളുടെ കേന്ദ്രമാണ്. ഇത് തന്ത്രപരമായ പ്രധാന്യം മാലദ്വീപിന് നല്‍കുന്നുണ്ട്. മുന്‍ സര്‍ക്കാരുകള്‍ എടുത്ത ഭാരിച്ച വായ്പകളുടെ തിരിച്ചടവില്‍ മാലിദ്വീപിന് കടാശ്വാസം നൽകണമെന്ന് മുയിസു അഭിമുഖത്തിനിടെ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. ‘‘വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്ന് വലിയ വായ്പകള്‍ മാലദ്വീപ് എടുത്തിട്ടുണ്ട്. എന്നാല്‍, ഈ വായ്പകളുടെ തിരിച്ചടവില്‍ ഇളവുകള്‍ നേടുന്നതിന് ചര്‍ച്ചകള്‍ നടത്തി വരികയാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ നിര്‍ത്തി വയ്ക്കുന്നതിന് പകരം അവ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും’’ മുയിസു പറഞ്ഞു.
ഏപ്രില്‍ മധ്യത്തോടെ മാലദ്വീപില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കും. ഇതിന് മുന്നോടിയായാണ് മുയിസുവിന്റെ അനുരഞ്ജന സമീപനം. മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാവുന്നതിലും ഭാരിച്ച വായ്പകളാണ് ഇന്ത്യയില്‍ നിന്നും എടുത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഈ വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ ഇന്ത്യ ഇളവു നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മുയിസു കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ സംഭാവനകള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യാ അനുകൂല നേതാവായ ഇബ്രാഹിം മുഹമ്മദിന്റെ ഭരണകാലത്ത് എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 1.4 മില്ല്യണ്‍ ഡോളര്‍ മാലിദ്വീപ് വായ്പയെടുത്തിരുന്നു. ഇത്കൂടി കൂട്ടി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മാലിദ്വീപ് ഇന്ത്യക്ക് നല്‍കാനുള്ള തുക 6.2 ബില്ല്യണ്‍ എംവിആര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളൊന്നും നിര്‍ത്തിവയ്ക്കാന്‍ ഉദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അറിയിച്ചിരുന്നതായും മുയിസു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ പദ്ധതികള്‍ ശക്തിപ്പെടുത്താനും വേഗത്തിലാക്കാനുമുള്ള എന്റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു. ദുബായില്‍ നടന്ന കോപ്പ് 28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ വിവരവും അദ്ദേഹം പറഞ്ഞു. പാലങ്ങളുടെ നിര്‍മാണവും ഹിനിമാധൂ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കാര്യവും സൂചിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായി ഉടലെടുത്ത ഒരേയൊരു തര്‍ക്കം മാലിദ്വീപിലെ സൈനികരുമായി ബന്ധപ്പെട്ടതാണെന്നും ഇന്ത്യയും ഈ വസ്തുത അംഗീകരിക്കുകയും സൈനിക ഉദ്യോഗസ്ഥരെ പിന്‍വലിക്കാമെന്ന് സമ്മതിക്കുകയും ചെയ്തതായി മുയിസു പറഞ്ഞു. മറ്റേതൊരു രാജ്യത്തിന്റെ സൈന്യം ഇവിടെയുണ്ടെങ്കിലും ഇതേ രീതിയില്‍ തന്നെയായിരിക്കും പ്രതികരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലിദ്വീപ് പ്രസിഡന്റായി അധികാരമേറ്റെടുത്തിന് പിന്നാലെ മുയിസു ചൈന സന്ദര്‍ശിച്ചിരുന്നു. ചൈനയുമായി തന്ത്രപ്രധാനമായ സഹകരണകരാറുകള്‍ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.