മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് തീരുമാനം. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
കെജ്രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട അന്വേഷണ ഏജൻസി പിന്നീട് കൂടുതൽ കസ്റ്റഡി ആവശ്യപ്പെട്ടേക്കുമെന്ന് കോടതിയെ അറിയിച്ചു. കസ്റ്റഡി കാലയളവില്‍ അരവിന്ദ് കെജ്രിവാള് വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു.
പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ബോധപൂർവം പാസ്വേഡുകൾ നൽകിയിട്ടില്ലെന്നും രാജു കോടതിയെ അറിയിച്ചു. ഇന്ന് തന്നെ കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും. മാർച്ച് 21-ന് രാത്രിയായിരുന്നു അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും അന്വേഷണ ഏജന്‍സിയുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടിക്കൊടുക്കുകയായിരുന്നു.