ഇറാഖി അഭയാർത്ഥിയും കടുത്ത ഇസ്ലാം മത വിമർശകനും ഖുറാൻ പരസ്യമായി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്ത സൽവാൻ സബാ മാറ്റി മോമികയെ നോർവേയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വീഡനിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും പരസ്യമായി ഖുറാൻ കത്തിക്കുകയും ചെയ്തതിലൂടെയാണ് 37കാരനായ മോമിക വാർത്തകളിൽ ഇടംനേടിയത്. സ്വീഡിഷ് അധികൃതർ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നേർവേയിൽ അഭയം തേടാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
നിരീശ്വര വാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച സൽവാൻ മോമിക കഴിഞ്ഞാഴ്ചയാണ് സ്വീഡനിൽ നിന്ന് നോർവേയിലേക്ക് താമസം മാറിയത്. സൽവാൻ മോമികയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റേഡിയോ ജെനോവയാണ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും റേഡിയോ ജെനോവ അറിയിച്ചു.
‘ഇസ്ലാം വിമർശകനും ഇറാഖി അഭയാർത്ഥിയുമായ സൽവാൻ സബാഹ് മാറ്റി മോമികയുടെ ജീവനറ്റ ശരീരം നോർവേയിൽ കണ്ടെത്തി. സ്വീഡനിൽ പരസ്യമായ ഖുർആൻ കത്തിക്കൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് അറിയപ്പെട്ട ആളായിരുന്നു മോമിക’- എക്സിൽ റേഡിയോ ജനീവ കുറിച്ചു. ട്വീറ്റ് വ്യാപകമായി ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി റേഡിയോ ജനീവ രംഗത്തെത്തി. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി കാത്തുനിൽക്കുകയാണെന്നും റേഡിയോ അറിയിച്ചു.
‘നോർവീജിയൻ അധികൃതരുടെ സംരക്ഷണയിൽ ഞാൻ സ്വീഡൻ വിട്ട് നോർവേയിലെത്തി. അന്താരാഷ്ട്ര നിയമപ്രകാരം അഭയാർത്ഥിത്വത്തിന് അനുമതി തേടിയിട്ടുണ്ട്. ചിന്തകരെയും തത്വചിന്തകരെയും സ്വീകരിക്കാത്ത സ്ഥലമാണ് സ്വീഡൻ. അവർ തീവ്രവാദികൾക്ക് മാത്രമേ അഭയം നൽകുന്നുള്ളൂ. സ്വീഡനിലെ ജനങ്ങളോടുള്ള എന്റെ സ്നേഹവും ആദരവും തുടരും. അധികൃതരിൽ നിന്നാണ് പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. ഇസ്ലാമിക തത്വശാസ്ത്രങ്ങൾക്കെതിരെയുള്ള എന്റെ പോരാട്ടം ഞാൻ തുടരും. എന്തുവില കൊടുത്തും ഞാനതിന് സന്നദ്ധമാണ്’ – മോമിക നേരത്തെ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്വീഡനിലെ മാൽമോയിൽ ഖുറാൻ കോപ്പി കത്തിക്കുന്നത് തടയാൻ രോഷാകുലരായ ജനക്കൂട്ടം ശ്രമിച്ചതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീഡൻ അദ്ദേഹത്തിന്റെ പ്രതിഷേധം അനുവദിച്ചത്. ഖുർആൻ കത്തിച്ച മോമികയുടെ നടപടി നിരവധി വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. സ്വീഡന്റെ നാറ്റോ അംഗത്വം വൈകാനും ഇതു കാരണമായിരുന്നു. തുർക്കിയുടെ എതിർപ്പിനെ തുടർന്നാണ് അംഗത്വം നീണ്ടു പോയത്.