വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് രോഗിയെ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ചികിത്സിക്കുന്ന ഡോക്ടറുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.
കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രി പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വൈദ്യുതി പതിവായി മുടങ്ങിയിരുന്നതായി വിവിധ സ്രോതസ്സുകള്‍ പറഞ്ഞു. ഇതോടെ വീടുകളില്‍ 200 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതിയായ ‘ഗൃഹ ജ്യോതി’യെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഡോക്ടര്‍ രോഗിയെ ചികിത്സിക്കുന്ന വീഡിയോ അവര്‍ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചു.
ചിത്രദുര്‍ഗ ജില്ലയിലെ മൊളകല്‍മുരു താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഡോക്ടർ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ്‌ലൈറ്റ് ഉപയോഗിച്ച് രോഗിയെ ചികിത്സിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മെഡിക്കല്‍ സ്‌റ്റോറില്‍ രോഗികളുടെ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ചാണ് മരുന്നുകള്‍ എടുത്തു നല്‍കുന്നതെന്നും വീഡിയോയില്‍ കാണാം.
‘‘ഒരു വര്‍ഷത്തെ ഗ്യാരണ്ടി ‘ഇരുട്ട് ഭാഗ്യം’. അധികാരത്തില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമ്മാനമാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും വൈദ്യുതി എത്തിക്കാത്ത ദുരവസ്ഥയാണ് നിലനില്‍ക്കുന്നത്. ഖജനാവ് കാലിയാണ്. ബിജെപി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.