ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾക്കെതിരെ ബിഷപ് ജോസഫ് കരിയിൽ. സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ അദേഹം ‘ഇല്ലുമിനാറ്റി പാട്ട്’ സഭാ വിശ്വാസങ്ങൾക്ക് എതിരാണെന്നും ഇത്തരം സിനിമകളെ നല്ല സിനിമ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലാണ് വിമർശനം.
ഈ സിനിമകളിൽ കൂടുതലും തെറ്റായ സന്ദേശങ്ങളാണ്. മദ്യപാനവും പുകവലിയും അടിപിടിയും ആണ് സിനിമകളിൽ നിറയുന്നത്. യുവതലമുറയ്ക്ക് നല്ല വഴിയല്ല ഈ ചിത്രങ്ങൾ നൽകുന്നത്. ഇല്ലുമിനാറ്റി എന്ന ആശയം തന്നെ ക്രൈസ്തവസഭക്കെതിരാണെന്നും ബിഷപ് പറഞ്ഞു.
‘ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളിൽ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അധ്യാപകരുമില്ല. മുഴുൻ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. ഇല്ല്യുമിനാറ്റി എന്താണെന്ന് നിങ്ങൾക്ക് അറിയാമോ. അത് മതത്തിന് എതിരായി നിൽക്കുന്ന സംഘടനയാണ്. ആ സന്ദേശമാണ് കിട്ടുന്നത്. എന്നിട്ട്, ഇതെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞ് നിങ്ങളെല്ലാവരും ഇടിച്ചുകയറുകയാണ്.
പ്രേമലുവിലും അടിയും കുടിയുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ പോലീസും അഗ്നിരക്ഷാസേനയും ഒന്നും ചെയ്യാതെ വന്നപ്പോൾ അവരുടെ കൂട്ടത്തിൽ ഒരാൾ ഇറങ്ങി വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് മഞ്ഞുമ്മൽ ബോയ്സ്. നല്ല കാര്യം. എന്നാൽ, ഒരു കാര്യം ആലോചിക്കണം. അവർ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ കുടിയും ഛർദ്ദിയുമാണ്’, ബിഷപ്പ് പറഞ്ഞു.