ഇസ്‌ലാമിക് സംഘടനയായ ഹിസ്ബ്-ഉത്-തഹ്‌രീറുമായി (എച്ച്‌യുടി) ബന്ധമുള്ള ആറ് പേരെ ചെന്നൈയിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചുവെന്ന് റിപ്പോർട്ട്. ഹമീദ് ഹുസൈൻ, ഇയാളുടെ പിതാവായ അഹമ്മദ് മൻസൂർ, സഹോദരനായ അബ്ദുൾ റഹ്മാൻ ഒപ്പം മുഹമ്മദ് മൗറീസ്, ഖാദർ നവാസ് ഷെരീഫ്, അഹമ്മദ് അലി എന്നിവരെയാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴി ഖിലാഫത്ത് ഭരണ ആശയങ്ങൾ ഉൾപ്പെടെ ഇവർ പ്രചരിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഹമീദ് 2021 വരെ വിവിധ കോളേജുകളിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. ചെന്നൈയിൽ ആരംഭിച്ച ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന്റെ മറവിൽ സംഘം രഹസ്യ യോഗങ്ങൾ നടത്തിയിരുന്നതായും അണ്ണാ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറാണ് സംഘത്തിന് നേതൃത്വം നൽകുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.
കൂടാതെ മുസ്ലീങ്ങൾ മാത്രമാണ് ഭൂമിയിൽ ജീവിക്കാൻ യോഗ്യരെന്ന തരത്തിലുള്ള പ്രചാരണം സാമൂഹിക മാധ്യമങ്ങൾ വഴി ഇവർ നടത്തിയിരുന്നതായും, ശരിയത്ത് നിയമം അടിച്ചേൽപ്പിക്കാൻ ആഗ്രഹിച്ചതായും ഒപ്പം ലോക്സഭാ തിരഞ്ഞെടുപ്പിനെ എതിർത്തിരുന്നതായും അന്വേഷണ സംഘം വെളിപ്പെടുത്തി. സംഘത്തിന് രാജ്യത്ത് മറ്റ് ബന്ധങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിവരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.
യുകെ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ നിരോധിച്ച സംഘടനയുടെ പ്രവർത്തനം ഈ അടുത്ത് മാത്രം ഇന്ത്യയിൽ ആരംഭിച്ചതായാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. തീവ്രവാദ സംഘടനകളുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന ഈ സംഘത്തിന്റെ സാമ്പത്തിക സ്രോതസ്സിലേക്കും അത് കൈകാര്യം ചെയ്യുന്നവരിലേക്കും അന്വേഷണം നീളും. കൂടാതെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഇവർക്ക് പദ്ധതിയുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും.
ഖിലാഫത്ത് ഭരണ ആശയങ്ങൾ ഉൾപ്പെടെ എച്ച്‌യുടി നിർദ്ദേശങ്ങൾ പങ്ക് വയ്ക്കുന്ന പുസ്തകം സംഘം പ്രസിദ്ധീകരിച്ചിരുന്നു. അറസ്റ്റിലായ അഹമ്മദ് മസൂറിൻ്റെ പക്കൽ നിന്ന് ഇതിന്റെ ഒരു പകർപ്പ് കണ്ടെത്തിയതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. 2024 ജനുവരിയിൽ സംഘടനയെ യുകെയിൽ നിരോധിച്ചതിനെത്തുടർന്ന് ലഭിച്ച പ്രശസ്തിയിൽ നിന്നുമായിരിക്കാം ആറംഗ സംഘം അത് ഏറ്റെടുത്ത് ഖിലാഫത്ത് ആശയങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
–മനോജ് ഗുപ്ത