പതിനേഴ് വര്‍ഷം നീണ്ട് നിന്ന് കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടീ20 ലോകകപ്പിൽ മുത്തമിട്ടിരിക്കുകയാണ്. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ ഗ്രൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് കീഴടക്കിയാണ് നീലപട ട്വന്റി-20 ക്രിക്കറ്റിൽ വീണ്ടും ലോകചാമ്പ്യന്മാരായത്.
പിന്നീടുള്ള നിമിഷങ്ങൾ സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും, സന്തോഷകണ്ണീരിന്റെതുമായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനിടെയില്‍ ടീം ക്യാപ്റ്റൻ രോഹിതിന്റെ വീഡിയോ ആണ് ആരാധകർക്കിടയില്‍ വൈറലാകുന്നത്. മത്സര ശേഷം കെന്‍സിങ്ടണ്‍ ഓവലിലെ പിച്ചില്‍ നിന്ന് മണ്ണെടുത്ത് തിന്നാണ് രോഹിത് തന്റെ ആഘോഷം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഐസിസി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.‘എന്നെന്നും ഓർമ്മിക്കാൻ’ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടിബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും കൃത്യസമയത്ത് ഫോമിലേക്ക് ഉയർന്ന വിരാട് കൊഹ്ലി (59 പന്തിൽ 76) ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.