മലപ്പുറം∙: സ്വർണക്കടത്ത് കാരിയർമാരായ സ്ത്രീകളെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയെന്ന ആരോപണവുമായി പി.വി.അൻവർ എംഎൽഎ. പീഡനത്തിനിരായ ഒട്ടേറെ സ്ത്രീകൾ പരാതി പറയാൻ പേടിച്ചിരിക്കുകയാണ്. ലൈംഗിക വൈകൃതത്തിനുവരെ ഉപയോഗിച്ച സംഭവങ്ങളുണ്ട്. തുറന്നു പറയാൻ തയാറാകുന്നവർക്കു സർക്കാരും പാർട്ടിയും പൊതുസമൂഹവും എല്ലാ പിന്തുണയും നൽകുമെന്നു അൻവർ പറഞ്ഞു.
എഡിജിപി എം.ആർ.അജിത് കുമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പി.വി.അൻവർ എംഎൽഎയുടെ മൊഴിയെടുപ്പു നീണ്ടത് ഒൻപതര മണിക്കൂർ. ശനിയാഴ്ച രാവിലെ 11ന് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. മലപ്പുറത്തെ സർക്കാർ അതിഥി മന്ദിരത്തിലാണു തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനു മുൻപാകെ അൻവർ മൊഴി നൽകിയത്.
മുഖ്യമന്ത്രിക്ക് എഴുതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറിയെന്നു മൊഴിയെടുപ്പിനു ശേഷം അൻവർ പറഞ്ഞു. പി.ശശിക്കെതിരായ തെളിവുകൾ നൽകിയോ എന്ന ചോദ്യത്തിന്, ശശിക്കെതിരെയുള്ള തെളിവുകൾ പൊലീസിനല്ല, പാർട്ടിക്കാണു നൽകേണ്ടതെന്നായിരുന്നു മറുപടി. താൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം പറഞ്ഞു.