തെൽ അവീവ്: ഗസ്സയിൽ യുദ്ധം തുടരുന്നതിനിടെ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്താക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലെബനാന് നേരെ വലിയ രീതിയിലുള്ള ആക്രമണം നടത്താനുള്ള ഇസ്രായേൽ പദ്ധതിയെ യോവ് ഗാലന്റ് എതിർക്കുന്നുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പുറത്താക്കാൻ ഒരുങ്ങുന്നതെന്ന് ഇസ്രായേലി ദിനപത്രമായ ‘ഹാരറ്റ്സ്’ റിപ്പോർട്ട് ചെയ്യുന്നു.
വടക്കൻ ഇസ്രായേലിൽ ലെബനാനിൽനിന്ന് ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള ആക്രമണമാണ് ഉണ്ടാകുന്നത്. ഇതിന് മറുപടി നൽകുക എന്ന ലക്ഷ്യത്തോടെ വൻതോതിലുള്ള ആക്രമണം നടത്താൻ ഇസ്രായേലി സൈന്യത്തെ പ്രധാനമന്ത്രി പ്രേരിപ്പിക്കുന്നതായുള്ള സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, പ്രതിരോധ മന്ത്രി ഇതിനെ എതിർക്കുകയാണ്. സംഘർഷം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ക്ഷീണിപ്പിക്കുമെന്നാണ് ഗാലന്റിന്റെ വാദം.
പ്രതിപക്ഷത്തെ വലതുപക്ഷ അംഗമായ ഗിദിയോൻ സാറിനെ സർക്കാറിന്റെ ഭാഗമാക്കാൻ നെതന്യാഹു ശ്രമിക്കുന്നുണ്ട്. ഇതോടനുബന്ധിച്ചാണ് ഗാലന്റിന്റെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടികൾ നടക്കുന്നതെന്നും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നാഷനൽ റൈറ്റ് പാർട്ടി നേതാവാണ് ഗിദിയോൻ സാർ. നേരത്തേ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി അംഗമായിരുന്ന ഇദ്ദേഹം 2020ൽ സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു.