തെൽ അവീവ്: ലബനനിൽ അമേരിക്കയും സഖ്യ രാജ്യങ്ങളും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹിസ്ബുല്ലയുമായുള്ള സംഘർഷത്തിൽ വെടിനിർത്തലിനുള്ള യു.എസ്-ഫ്രഞ്ച് നിർദേശത്തോട് തന്‍റെ സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
‘അമേരിക്കൻ-ഫ്രഞ്ച് നിർദേശമാണത്, പ്രധാനമന്ത്രി അതിനോട് പ്രതികരിച്ചിട്ടില്ല’ -നെതന്യാഹുവിന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വെടിനിർത്തലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് നെതന്യാഹുവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആക്രമണം ശക്തമായി തുടരാനാണ് ഇസ്രായേൽ പ്രതിരോധസേനക്ക് (ഐ.ഡി.എഫ്) നെതന്യാഹു നിർദേശം നൽകിയത്.
വ്യാഴാഴ്ചയും ലബനാൻ തലസ്ഥാനമായ ബൈറൂത് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ദക്ഷിണ, ഉത്തര ലബനാനിൽ വ്യോമാക്രമണം നടത്തുന്ന ഇസ്രായേൽ കരയുദ്ധത്തിനുള്ള തയാറെടുപ്പിലാണ്. ഇതിനിടെയാണ് അമേരിക്കയും സഖ്യരാജ്യങ്ങലും യൂറോപ്യൻ യൂനിയനും ഏതാനും അറബ് രാജ്യങ്ങളും ചേർന്ന് ലബനാനിൽ 21 ദിവസത്തെ വെടിനിർത്തൽ വേണമെന്ന സംയുക്തപ്രസ്താവന മുന്നോട്ടുവെച്ചത്. ലബനാൻ-ഇസ്രായേൽ അതിർത്തിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനും പലായനം ചെയ്യേണ്ടിവന്ന ജനങ്ങൾക്ക് മടങ്ങിവരാനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്നായിരുന്നു സംയുക്തപ്രസ്താവനയിലെ ആവശ്യം.