പത്തനംതിട്ട: ഹിമാചല്‍ പ്രദേശിലെ റോത്തങ് പാസില്‍ 1968-ല്‍ നടന്ന സൈനിക വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയും കരസേനയില്‍ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാന് പൂര്‍ണ സൈനികബഹുമതികളോടെ വിട. ധീര സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട് മുഴുവന്‍ സംസ്കാര ചടങ്ങുകള്‍ നടന്ന കാരൂര്‍ സെയ്ന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ഒഴുകിയെത്തി.
കുടുംബ കല്ലറയില്‍ തോമസ് ചെറിയാനെ സംസ്കരികരിക്കണമെന്നായിരുന്നു കുടുബാംഗങ്ങളുടെ ആഗ്രഹമെങ്കിലും രാജ്യസേവനത്തിനിടെ മരിച്ച സൈനികന് പ്രത്യേക ആദരം എന്ന നിലയില്‍ സെമിത്തേരിയില്‍ നിന്ന് മാറി അന്ത്യവിശ്രമസ്ഥലമൊരുക്കാന്‍ പള്ളിക്കമ്മിറ്റി പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. മദ്ബഹയ്ക്ക് പിന്നിലായാണ് തോമസ് ചെറിയാന് അന്ത്യനിദ്രയ്ക്കുള്ള പ്രത്യേകസ്ഥലം സജ്ജമാക്കിയത്.
102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡില്‍ നിന്നു ലേയിലേക്കു പോയ എഎന്‍12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസില്‍ മഞ്ഞുമലയില്‍ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. തോമസ് ചെറിയാന്, മല്‍ഖാന്‍ സിങ്, നാരായണ്‍ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെടുത്തത്. ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ പരേതനായ ഒ.എം.തോമസ് ഏലിയാമ്മ ദമ്പതികളുടെ 5 മക്കളില്‍ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോള്‍ 22 വയസ്സായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോര്‍ജ്, പാങ്ങോട് സൈനികക്യാമ്പ് മേധാവി ബ്രിഗേഡിയര്‍ എം.പി. സലീല്‍, വ്യോമസേനാ താവളസ്റ്റേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ ടി.എന്‍. മണികണ്ഠന്, സൈനികക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഷീബ രവി തുടങ്ങിയവര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
ഇന്ന് രാവിലെ സൈനിക അകമ്പടിയോടെ പാങ്ങോട് സൈനിക ക്യാമ്പില്‍നിന്ന് മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.30-ന് ഇലന്തൂര്‍ ചന്ത ജങ്ഷനില്‍ എത്തിച്ചു. ഇവിടെനിന്ന് സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെ ശുശ്രൂഷകള്‍ക്ക് കുറിയാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പൊലീത്ത കാര്‍മികത്വം വഹിച്ചു. 12.40-ന് കാരൂര്‍ സെയ്ന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് വിലാപ യാത്ര ആരംഭിച്ചു. ഒന്നുമുതല്‍ രണ്ടുവരെ പള്ളിയില്‍ പൊതുദര്‍ശനം നടന്നു. രണ്ടിന് ഡോ.ഏബ്രഹാംമാര്‍ സെറാഫിം മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തിലാണ് സംസ്കാര ശുശ്രൂഷ നടന്നത്.