പെൻസിൽവാനിയ: തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ ബട്ട്ലറിലേക്കുള്ള ഡോണാൾഡ് ട്രംപിൻ്റെ തിരിച്ചുവരവ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരായ പോരാട്ടത്തിന് ഒരു പുതിയ വഴിത്തിരിവ് നൽകുന്നു. മാസങ്ങൾക്ക് ശേഷം തൻ്റെ കൊലപാതകശ്രമം നടന്ന സ്ഥലത്തേക്ക് മടങ്ങിയ ട്രംപ് തൻ്റെ ശക്തരായ കൂട്ടാളികളായ മസ്‌കിനും വാൻസിനും ഒപ്പം എത്തുന്നുവെന്ന വാർത്ത വോട്ടർമാരിൽ വലിയ പ്രതികരണമാണുണ്ടാക്കിയത്.
“സമയം ഇപ്പോളും നിശ്ചലമായി നിൽക്കുന്നു” എന്നാണ് ബട്ട്‌ലർ ഫാം ഷോ ഗ്രൗണ്ടിൽ തനിക്ക് നേരെ എട്ടു വെടിയുണ്ടകൾ പാഞ്ഞുവന്ന നിമിഷത്തെ അനുസ്മരിച്ചുകൊണ്ട് മുൻ പ്രസിഡൻ്റ് ജനക്കൂട്ടത്തോട് പറഞ്ഞത്.
ട്രംപ് സംസാരിക്കാൻ എത്തിയ വേദിക്കു ചുറ്റും സ്നൈപ്പർമാർ വളഞ്ഞിരുന്നു. മുൻപ് വെടിവയ്പ് നടന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് സ്നൈപ്പർമാർ ജനാവലിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ട്രംപിൻ്റെ മടങ്ങിവരവ് അദ്ദേഹത്തിൻ്റെ അനുയായികൾക്ക് ഒരു വലിയ നിമിഷമാണ്. ദേശീയതലത്തിൽ ഹാരിസിന് നേരിയ മുൻതൂക്കമുണ്ടെന്ന് സർവേകൾ കാണിക്കുന്നു. എന്നാൽ ബട്ട്ലറിലേക്കുള്ള ട്രംപിൻ്റെ തിരിച്ചുവരവ് അതിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് ട്രംപ് അനുയായികളുട പ്രതീക്ഷ.