കൈക്കൂലിക്കാരനായ ഇടുക്കി ഡിഎംഒ എൽ മനോജിനെ കുടുക്കാൻ വിജിലൻസ് ഒരുക്കിയ കെണി അതാണ് ‘ഡിജിറ്റൽ ട്രാപ്പ്’. ഗൂഗിള്‍ പേ വഴിയാണ് മനോജ് കൈക്കൂലി വാങ്ങിയിരുന്നത്. ഫിനഫ്തലിന്‍ പുരട്ടിയ നോട്ടുകളും കൈമുക്കി നിറം മാറുന്ന വിദ്യയുമൊന്നും ഇത്തരക്കാരെ പൂട്ടാന്‍ സഹായിക്കില്ലല്ലോ. അങ്ങനെയാണ് പൊലീസ് ഡിജിറ്റല്‍ വിദ്യകള്‍ പ്രയോഗിച്ചത്.
മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡിഎംഒ മനോജ് ഹോട്ടലുടമയോട് 75000 രൂപയാണ് ചോദിച്ചത്. ഫോണിലൂടെയാണ് പണം ആവശ്യപ്പെട്ടത്. പണം ഗൂഗിള്‍ പേ ചെയ്തശേഷം തെളിവായി സ്ക്രീന്‍ ഷോട്ട് അയച്ചുനല്‍കാനും നിര്‍ദേശിച്ചിരുന്നു. സംഭാഷണം ഹോട്ടലുടമ റെക്കോര്‍ഡ് ചെയ്തു. ഈ റെക്കോർഡും പണം കൈമാറിയ സ്ക്രീൻ ഷോട്ടും ഡിജിറ്റല്‍ തെളിവായി.
തന്റെ പഴ്സനൽ ഡ്രൈവർ രാഹുൽരാജിന്റെ നമ്പറിലേക്ക് തുക ഗൂഗിൾ പേ ചെയ്യാനാണ് മനോജ് ആവശ്യപ്പെട്ടത്. പണം കൈമാറിയ വിവരം ലഭിച്ചയുടന്‍ വിജിലന്‍സ് ഡിജിറ്റലായിത്തന്നെ പണം കണ്ടെത്തി. കൈക്കൂലി എത്തിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
മാനേജർ പണം അയച്ചയുടനെ ഡിഎംഒ ഓഫിസിൽ നിന്ന് ഡോ. മനോജിനെയും കട്ടപ്പന ചെമ്പകപ്പാറയിൽ നിന്നു രാഹുൽരാജിനെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിവൈഎസ്പി ഷാജു ജോസ്, ഇൻസ്പെക്ടർമാരായ ഷിന്റോ പി.കുര്യൻ, ഫിലിപ് സാം എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ആദ്യമായല്ല ഡിഎംഒ മനോജ് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങുന്നതെന്നും കണ്ടെത്തി.