മുംബൈ: ബോളിവുഡ് താരം സല്മാന് ഖാനെ വധിക്കാന്‍ നടന്ന വന്‍ ആസൂത്രണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് മുംബൈ പോലീസ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സല്‍മാന്റെ വീടിന് സമീപത്ത് നടന്ന വെടിവയ്പിന്റെ അന്വേഷണത്തിനിടെയാണ് വന്‍ ഗൂഡാലോചനയുടെ വിവരങ്ങള്‍ പോലീസിന് കിട്ടിയത്. 18 വയസിന് താഴെയുള്ള ചെറുപ്പക്കാരടങ്ങിയ എഴുപതോളം പേരുടെ സംഘം സല്‍മാനെ ലക്ഷ്യമിട്ട് മുംബൈയില്‍ മാസങ്ങളായി തമ്പടിച്ചിരിക്കുകയായിരുന്നു.
താരത്തെ വധിക്കുമെന്ന് മുന്‍പേ പ്രഖ്യാപിച്ചിട്ടുള്ള ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് ആണ് 25 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. ജയിലില്‍ നിന്നാണ് ഈ ഇടപാടെല്ലാം നടത്തിയിട്ടുള്ളത്. ഷാര്‍പ്പ് ഷൂട്ടര്‍മാരായ അഞ്ചംഗ സംഘമാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. മഹാരാഷ്ട്രയിലെ പൂണെ, റായ്ഗഡ്, നവി മുംബൈ, താനെ തുടങ്ങിയിടങ്ങളില്‍ ഒളിവില്‍ താമസിച്ച സംഘം ലോറനസ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയുടെ ഭാഗത്തുനിന്ന് അവസാന നിര്‍ദ്ദേശത്തിനായി കാക്കുകയായിരുന്നു.
അതിനിടെയാണ് പാക്കിസ്ഥാനില്‍ നിന്നോ തുര്‍ക്കിയില്‍ നിന്നോ മുന്തിയ ഇനം ആയുധങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. സല്മാന് വന്‍ സായുധസംഘത്തിന്റെ അകമ്പടി ഉള്ളത് കണക്കിലെടുത്താണ് എകെ 47 അടക്കം തോക്കുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. പാകിസ്ഥാനിലെ ആയുധവ്യാപാരിയായ ദോഗറിനെ സംഘം ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി. വീഡിയോ കോള്‍ വഴി ഇവര്‍ തമ്മില്‍ ചര്‍ച്ച നടത്തി. വിലയുടെ 50 ശതമാനം മുന്‍കൂര്‍ നല്കി, ബാക്കി തോക്കുകള്‍ ഇന്ത്യയിലെത്തിയിട്ട് നല്‍കാം എന്നായിരുന്നു ധാരണ.
സല്‍മാന്റെ ബാന്ദ്രയിലെ വീട്ടില്‍ വച്ചോ നഗരാതിര്‍ത്തിയായ പനവേലിലെ ഫാം ഹൗസിലോ, ഗോറി ഗാവിലെ ഫിലിം സിറ്റിയില്‍ വച്ചോ വധിക്കാനുള്ള പദ്ധതിയാണ് സംഘം തയ്യാറാക്കിയിരിക്കുന്നത്. എഴുപതോളം പേരടങ്ങിയ സംഘം പലതായി തിരിഞ്ഞ് സല്‍മാന്റെ ഓരോ നീക്കവും നിരീക്ഷിച്ച് ഈ പ്രദേശങ്ങളിലെല്ലാം ഉണ്ടായിരുന്നു. 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയില്‍ വധിക്കാനുള്ള പ്ലാനാണ് തയ്യാറാക്കിയിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് സുഖ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തതോടെയാണ് ഈ വിവരങ്ങള്‍ പുറത്തായത്. ഷാര്‍പ്പ് ഷൂട്ടറായ അജയ് കാശ്യപ് എന്ന ‘എകെ ‘യ്ക്കു പുറമെ നാല് പേരും ഈ ഗൂഢപദ്ധതിയില്‍ പങ്കാളികളാണ്. സല്‍മാനെ വധിച്ച ശേഷം കന്യാകുമാരിയില്‍ ഒത്തുകൂടി ബോട്ട് മാര്‍ഗം ശ്രീലങ്കയിലേക്ക് കടക്കാനും അവിടെ നിന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പിടികൂടാന്‍ കഴിയാത്ത ഏതെങ്കിലും രാജ്യത്തേക്ക് കടക്കാനുമായിരുന്നു പ്ലാന്‍.
സല്‍മാന്റെ അടുത്ത സുഹൃത്തും എന്‍സിപി നേതാവുമായിരുന്ന ബാബ സിദ്ദിഖി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതോടെ താരത്തിന്റെ സുരക്ഷ വീണ്ടും കൂട്ടിയിരിക്കുകയാണ്. ഇതിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. ബിഷ്ണോയ് വിഭാഗം വിശുദ്ധമായി കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരിലാണ് സല്മാന് ബിഷ്ണോയ് സംഘത്തിന്റെ കരടായിരിക്കുന്നത്.
ഹം സാത്ത് സാത്ത് ഹെയിന് എന്ന സിനിമയുടെ ഷൂട്ടിം?ഗിനിടെ സല്മാന് ഖാനും കൂട്ടുകാരും ജോധ്പൂരിനടുത്ത് വെച്ച് രണ്ട് കൃഷ്ണ മൃഗങ്ങളെ വെടി വെച്ച് കൊന്നു എന്ന കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഈ സംഭവം ബിഷ്ണോയ് സമൂഹത്തില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. കേസില്‍ സല്മാന് കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടിട്ടില്ല. കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ സല്മാന് തന്നെയാണ് കുറ്റവാളിയെന്ന് ലോറന്‍സ് ബിഷ്ണോയ് വാദിക്കുന്നു. ബിഷ്ണോയ് സമുദായത്തെ സംബന്ധിച്ച് കൃഷ്ണ മൃഗം ദൈവ തുല്യമാണ്.
550 വര്‍ഷങ്ങളായി കാടിനെ സംരക്ഷിച്ച് ജീവിക്കുന്നവരാണിവര്‍. ഗുരു ജംബേശ്വര്‍ ആണ് ഈ സമുദായത്തെ മുന്നോട്ട് നയിച്ചത്. കൃഷ്ണന്റെ പുനര്‍ജന്മമായാണ് ഇ?ദ്ദേഹത്തെ ബിഷ്ണോയ് സമൂഹം കാണുന്നത്. മരണ ശേഷം കൃഷ്ണ മൃഗങ്ങളില്‍ തന്റെ അംശമുണ്ടാകുമെന്ന് ഇദ്ദേഹം പറഞ്ഞെന്നാണ് വിശ്വാസം. വിശുദ്ധ മൃഗമായാണ് കലമാനുകളെ ഇവര്‍ കാണുന്നത്. അമ്മയില്ലാത്ത കലമാനുകളെ ബിഷ്ണോയ് സമുദായത്തിലെ സ്ത്രീകള്‍ സ്വന്തം കുഞ്ഞിനെ പോലെ വളര്‍ത്തുന്നു.
ഈ സമൂഹത്തില്‍ നിന്നുള്ളയാളാണ് ലോറന്‍സ് ബിഷ്ണോയ്. ദൈവ തുല്യമായി കാണുന്ന കൃഷ്ണ മൃ?ഗങ്ങളെ കൊന്നതില്‍ സല്മാന് ഖാനോട് പകരം വീട്ടാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ഇയാള്‍. ബിഷ്ണോയ് ക്ഷേത്രത്തില്‍ വന്ന് തങ്ങളുടെ ദൈവത്തിന് മുന്നില്‍ നിന്ന് മാപ്പ് പറഞ്ഞാല്‍ സല്‍മാനോട് ക്ഷമിക്കുമെന്ന് ലോറന്‍സ് ബിഷണോയ് മുമ്പൊരിക്കല്‍ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സല്മാന് ഇതിന് ഇതുവരെ തയ്യാറായിട്ടില്ല. ഏത് നിമിഷവും ആക്രമണം വരാവുന്ന സാഹചര്യത്തിലാണ് സല്മാന് ഖാനിപ്പോഴുള്ളത്. യുദ്ധം തുടങ്ങി വെച്ചത് ഞങ്ങളല്ല, സല്‍മാനാണെന്ന് ലോറന്‍സ് ബിഷ്ണോയ് കഴിഞ്ഞ ദിവസം പറഞ്ഞു. ബാബ സിദ്ദിഖിന്റെ മരണ ശേഷമാണ് ഇത് വെറുമൊരു ഭീഷണിയല്ലെന്നും അത്യന്തം അപകടകരമായ സാഹചര്യമാണെന്നും മനസിലാക്കുന്നത്.