ഉത്തരാഖണ്ഡിലെ 15,000 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പര്‍വതഗ്രാമത്തില്‍ ഒരു രാത്രി തങ്ങി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും സംഘവും. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്ടറില്‍ യാത്ര തുടരാന്‍ കഴിയാത്തതിനാൽ സംഘം ഗ്രാമത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറും സുരക്ഷാ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഒരു രാത്രി തങ്ങിയത്. ചൈനീസ് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമമാണിത്.
ഭക്ഷണമോ മൊബൈല്‍ സിഗ്നലുകളോ ഇല്ലാതെയാണ് അദ്ദേഹവും സംഘവും ഒരു രാത്രി മുഴുവന്‍ ഗ്രാമത്തില്‍ ചെലവഴിച്ചത്. ഇത്തരമൊരു അനുഭവം തനിക്ക് മുമ്പ് ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം വേനല്‍ക്കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് ഇത്തരം വിദൂര ഇടങ്ങളിലേക്ക് ജോലിക്ക് പോകുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് മതിപ്പ് തോന്നിയെന്നും ടെലിഗ്രാഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“ഏകദേശം 15,000 അടി ഉയരത്തിലുള്ള താഴ്‌വരയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ ചുറ്റും നിറയെ മേഘങ്ങളായിരുന്നു. നല്ല കാഴ്ച കിട്ടാതെ അത്തരമൊരു താഴ്‌വരയില്‍ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നത് അപകടം പിടിച്ച ഒന്നായിരുന്നു. മറ്റൊരു വഴിയും ഞങ്ങളുടെ മുന്നിലുണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
അഞ്ച് മിനിറ്റിനുള്ളിലാണ് ഹെലികോപ്റ്റർ ലാന്‍ഡ് ചെയ്യാനുള്ള തീരുമാനം പൈലറ്റ് എടുത്തത്. ഗ്രാമത്തിലെ രാലം എന്ന സ്ഥലത്താണ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത്. 20 ദിവസം മുമ്പ് ഈ ഗ്രാമത്തില്‍ നിന്ന് ഒരു പ്രായമായ രോഗിയെ പൈലറ്റിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു. അതിനാല്‍ ഹെലികോപ്ടര്‍ ഇറക്കുന്നതിന് ഒരു ചെറിയ ഇടമുണ്ടെന്ന് പൈലറ്റ് പറഞ്ഞു. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ഹെലികോപ്ടര്‍ അവിടെ ഇറക്കി.
മിലാം താഴ്‌വരയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ച പ്രാദേശിക ഭരണകൂട അധികാരികളെയും ഇന്തോ ടിബറ്റന്‍ പോലീസ് ഉദ്യോഗസ്ഥരെയും കാണുന്നതിനായി താന്‍ നടത്തിയ പതിവ് സന്ദര്‍ശനമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുമ്പ് തനിക്ക് കുറച്ച് ഇടവേള ലഭിച്ചുവെന്നും അതിനാല്‍ ഇവിടം സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാജീവ് കുമാർ പറഞ്ഞു. രാലത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങിയപ്പോള്‍ ഗ്രാമം മുഴുവന്‍ വിജനമായിരുന്നു. പര്‍വതത്തിന്റെ മുകൾ ഭാഗങ്ങളില്‍ താമസിക്കുന്ന ഗ്രാമീണര്‍ മഞ്ഞുകാലം അടുക്കുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളിലേക്ക് താമസം മാറുന്നത് പതിവ് കാഴ്ചയാണിവിടെ.
തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കൊപ്പം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് ഗാര്‍ഡും ഉത്തരാഖണ്ഡിലെ അഡീഷണല്‍ ചീഫ് ഇലക്ടറൽ ഓഫീസര്‍ വിജയ് ജോഗണ്ഡയും രണ്ട് പൈലറ്റുമാരും വ്യാഴാഴ്ച പുലര്‍ച്ചവരെ ഗ്രാമത്തിലുണ്ടായിരുന്ന ഒരു കുടിലിലാണ് കഴിഞ്ഞത്.
‘‘സെക്യൂരിറ്റി ഓഫീസറുടെ പക്കല്‍ ഒരു സാറ്റലൈറ്റ് ഫോണ്‍ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് അദ്ദേഹം ഐടിബിപിക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന് പിന്നാലെ തന്നെ ഫോണിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നുപോയി. സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തിലാണ് ഇത് സംഭവിച്ചത്. വൈകുന്നേരം നാല് മണിയോടെ മഴയും മഞ്ഞും തുടങ്ങി,’’ രാജീവ് കുമാര്‍ പറഞ്ഞു.
ചൈനീസ് അതിര്‍ത്തിക്ക് തൊട്ട് മുമ്പുള്ള ഗ്രാമമാണ് രാലം. തൊട്ടടുത്തുള്ള മിലാം താഴ്‌വരയിലെ നന്ദാദേവി ബേസ് ക്യാംപിന് അടുത്താണിത്. 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയുമായി രാലത്തിന് വ്യാപാരബന്ധമുണ്ടായിരുന്നു. ’’ ഞങ്ങളുടെ കൈയ്യില്‍ ചോക്ക്‌ലേറ്റും ഒരു പാക്കറ്റ് മിക്ചറും ഉണ്ടായിരുന്നു. ബന്ധപ്പെട്ട അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് താഴ് വരയിലേക്ക് താമസം മാറിയ ഗ്രാമവാസികള്‍ ഞങ്ങൾക്ക് സഹായവുമായി എത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് ഗ്രാമവാസികള്‍ ഞങ്ങളുടെ അടുത്തെത്തുകയും ചായയും മറ്റും നല്‍കുകയും ചെയ്തു. രാവിലെയായപ്പോഴേക്കും ഐടിബിപി അംഗങ്ങളും ഞങ്ങളുടെ അരികിലെത്തി,’’ രാജീവ് കുമാർ പറഞ്ഞു.
കാലാവസ്ഥ സാധാരണ നിലയിലായതിന് ശേഷമാണ് ഹെലികോപ്റ്ററില്‍ യാത്ര തുടരാനായത്. വ്യാഴാഴ്ച രാവിലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷനും സംഘവും രാലത്തില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മുന്‍സിയാരിയിലെത്തിയത്. പ്രതികൂല സാഹചര്യങ്ങളില്‍ പരിഭ്രാന്തരാകരുതെന്ന പാഠം ഈ സംഭവത്തിലൂടെ താന്‍ പഠിച്ചതായും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.