തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരനായ യുകെജി വിദ്യാർത്ഥിയെ ക്ലാസ് ടീച്ചർ ക്രൂരമായി മര്‍ദിച്ചെന്ന കേസിൽ പ്രതിയായ അധ്യാപിക പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കെ ജി വിഭാഗം അധ്യാപിക സെലിൻ (29) നെടുപുഴ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സലിനെ ഇടക്കാല ജാമ്യത്തിൽ വിട്ടു. ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. ഇവരെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ക്ലാസ് ടീച്ചറായ സെലിൻ യുകെജി വിദ്യാർത്ഥിയുടെ ഇരുകാലുകളിലും ചൂരൽ കൊണ്ട് മർദിച്ചെന്നാണ് പരാതി. കഴിഞ്ഞ 8-ാം തിയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. ബോർഡിൽ എഴുതിയത് പുസ്തകത്തിലേക്ക് പകർത്തി എഴുതാൻ 5 മിനിറ്റ് വൈകിയെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ മർദനമെന്നാണ് പരാതി.
കുട്ടി കടുത്ത മാനസിക സമർദത്തിലാണ്. കുട്ടി കരയുന്നുവരെ തല്ലിയെന്നും സ്കൂളിൽ പോകാൻ ഭയമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.