ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജിം ഉടമ അറസ്റ്റിൽ. സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പില്‍ കൃഷ്ണപ്രതാപ് (25)നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ മുന്‍ പരിശീലകനായ സാബിത്താണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കയ്യില്‍ കരുതിയ ആയുധം കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പോലീസ് പിടികൂടുകയായിരുന്നു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതിയെ തൃശൂര്‍ ചെമ്പൂച്ചിറയില്‍ നിന്നും പിടികൂടി. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിശീലകനെ രണ്ടു മാസം മുമ്പ് സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.