ന്യൂഡൽഹി: വ്യാജബോംബ് ഭീഷണികൾ തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ ഇത് ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്രം ആലോചിക്കുന്നു. മറ്റ് മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാകും വ്യോമയാന ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുക.
ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഭീഷണിക്കുപിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന്, സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അതുവരെ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു
.സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി വരുന്നതിനാൽ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്ത നിയമങ്ങൾ വേണമെന്ന നിലപാടാണ് അധികൃതർക്കുള്ളത്. അതിനിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മേധാവിയെ കഴിഞ്ഞദിവസം കേന്ദ്രം മാറ്റിയിരുന്നു. ഡി.ജി.സി.എ. ഡയറക്ടർ വിക്രം ദേവ് ദത്തിനെ കൽക്കരിമന്ത്രാലയം സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. എന്നാൽ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ദത്ത് തിങ്കളാഴ്ച കൽക്കരി മന്ത്രാലയസെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തിരുന്നു.