വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഡെമോക്രാറ്റിക് പാർട്ടിയുടെ കമലാ ഹാരിസോ അതോ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപോ? ആര് പ്രസിഡന്റാകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇന്ത്യൻ വേരുകളുള്ള കമലാ ഹാരിസ് വിജയിച്ചാൽ ആദ്യ ഇന്ത്യൻ അമേരിക്കൻ പ്രസിഡന്റാകും അവർ. എന്നാൽ, ഡെമോക്രാറ്റിക്കിനെ പരമ്പരാഗതമായി പിന്തുണക്കുന്ന ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ വലിയൊരു ശതമാനം പേരുടെ പിന്തുണ കമലക്കില്ലെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ നേടിയ വോട്ടിനേക്കാൾ കുറവായിരിക്കും ഇന്ത്യൻ സമൂഹത്തിൽനിന്ന് കമലക്ക് ലഭിക്കുകയയെന്ന് കാർനെഗീ എൻഡോവ്മെന്റ് ഫോർ ഇന്റർനാഷനൽ പീസിന്റെ സർവേയിൽ പറയുന്നു.
ഇന്ത്യൻ സമൂഹത്തിൽനിന്ന് 61 ശതമാനം പേർ കമലക്ക് വോട്ട് ചെയ്യുമെന്നാണ് സർവേയിൽ പറയുന്നത്. എന്നാൽ, ഇത് 2020നെ അപേക്ഷിച്ച് നാല് ശതമാനം കുറവാണ്. മെക്സിക്കൻ അമേരിക്കൻസ് കഴിഞ്ഞാൽ 5.2 ദശലക്ഷമുള്ള ഇന്ത്യക്കാരാണ് യുഎസിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം. ഇതിൽ 2.6 ദശലക്ഷം പേർക്ക് നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകും.
ഡെമോക്രാറ്റിക് പാർട്ടിയുമായി ഇന്ത്യൻ സമൂഹത്തിനുള്ള ബന്ധത്തിൽ കുറവ് വന്നിട്ടുണ്ട്. 47 ശതമാനം പേരാണ് തങ്ങൾ ഇപ്പോൾ ഡെമോക്രാറ്റുകാരാണെന്ന് പറയുന്നത്. 2020ൽ ഇത് 56 ശതമാനമായിരുന്നു. കൂടാതെ റിപബ്ലിക്കൻ പാർട്ടിയുടെ ട്രംപിനുള്ള പിന്തുണ വർധിക്കുന്നതായും സർവേയിൽ വ്യക്തമാക്കുന്നു.