വാഷിങ്ടൺ: ഇറാൻ എണ്ണ കയറ്റുമതിയെ സഹായിച്ചെന്ന് ആരോപിച്ച് ഇന്ത്യയിൽനിന്ന് രണ്ടെണ്ണമടക്കം 35 കമ്പനികൾക്കും കപ്പലുകൾക്കും ഉപരോധം പ്രഖ്യാപിച്ച് യു.എസ്. ‘ഫോനിക്സ്’ എന്ന പേരിലുള്ള വിഷൻ ഷിപ് മാനേജ്മെന്റ്, ടൈറ്റ്ഷിപ് ഷിപ്പിങ് മാനേജ്മെന്റ് എന്നിവയാണ് ഇന്ത്യൻ കമ്പനികൾ. യു.എ.ഇ, ചൈന, ലൈബീരിയ, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്നുള്ളവയാണ് മറ്റു കപ്പലുകൾ. ഒക്ടോബർ ഒന്നിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ഇറാൻ എണ്ണക്കുമേൽ കൂടുതൽ ഉപരോധമേർപ്പെടുത്തുകയാണെന്ന് യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു.
എണ്ണ കയറ്റുമതി വഴിയാണ് ഇറാൻ സൈനിക ആവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതെന്നും ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കുന്നതെന്നുമാണ് ആരോപണം. ഇതര രാജ്യങ്ങളിലെ സഖ്യകക്ഷികളെ സാമ്പത്തികമായി സഹായിക്കുന്നതും ഈ ഫണ്ട് ഉപയോഗിച്ചാണ്. ഇന്ത്യൻ കമ്പനികൾ ദശലക്ഷക്കണക്കിന് ബാരൽ ഇറാൻ എണ്ണയാണ് 2022 മുതൽ കടത്തിയതെന്ന് ട്രഷറി വകുപ്പ് കണക്കുകൾ ആരോപിക്കുന്നു.