ഇടുക്കി: മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു കാട്ടാന ആക്രമണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൻസൂർ ഓടിരക്ഷപ്പെട്ടു. മൻസൂറിനും പരുക്കേറ്റു. മൻസൂറാണു നാട്ടുകാരെ വിവരം അറിയിച്ചത്. മൻസൂറിന്റെ പരുക്കു ഗുരുതരമല്ല. അമർ ഇലാഹിയുടെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വൈകിട്ട് മൂന്നോടെയാണു സംഭവം. വനത്തിന് അടുത്താണ് അമർ ഇലാഹിയുടെ വീട്. വനത്തോട് ചേർന്ന മേഖലയാണ് മുള്ളരിങ്ങാട്. രണ്ട് വർഷമായി ആന ശല്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സോളർ ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ നടക്കുകയാണെന്നു വനം വകുപ്പ് പറയുന്നു. കോതമംഗലം ഫോറസ്റ്റ് റേഞ്ചിലുള്ള ഭാഗമാണിത്. നേരത്തേ ആനകൾ പതിവായി കൃഷി നശിപ്പിച്ചിരുന്നു. ആളെ ആക്രമിക്കുന്നത് ആദ്യമാണ്. കോതമംഗലത്തോട് ചേർന്നുള്ള പ്രദേശമാണ് മുള്ളരിങ്ങാട്. പെരിയാർ നദിയിലൂടെ നേര്യമംഗലം റേഞ്ചിലേക്ക് ആനകളെ കടത്തി വിട്ടിരുന്നു എന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്.
പ്രദേശത്തുനിന്ന് ആനകളെ തുരത്തുന്ന വനം വകുപ്പിന്റെ ദൗത്യം നടന്നിട്ടില്ലെന്ന് പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പറഞ്ഞു. ജനവാസമേഖലയിൽനിന്ന് ആനകളെ താൽക്കാലികമായി മാറ്റുക മാത്രമാണ് ചെയ്തത്. ഫെൻസിങ് പൂർത്തിയാകുമ്പോൾ ജനവാസ മേഖലയിൽനിന്ന് ആനകളെ തുരത്താമെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്.