മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് ജന്മദിനം .1951 ജനുവരി അഞ്ചിന് തിരുവനന്തപുരത്തെ ജഗതിയിലാണു അദ്ദേഹത്തിന്റെ ജനനം . നാടകാചാര്യനും എഴുത്തുകാരനുമായിരുന്ന ജഗതി എൻ.കെ.ആചാരിയുടെ മകനാണ്. സ്കൂൾ കാലം മുതൽ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പഠനശേഷം കുറച്ചു നാള്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്തു. കെ.എസ്.സേതുമാധവന്റെ കന്യാകുമാരി (1974) ആണ് ആദ്യ ചിത്രം.
1975 ല്‍ റിലീസായ ചട്ടമ്പിക്കല്യാണിയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 1500 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയെയും പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ടാണ് 2012 മാർച്ച് 10 ന് അദ്ദേഹത്തിന് മലപ്പുറത്തുവച്ച് വാഹനാപകടം ഉണ്ടാകുന്നത്. ആ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹം സിനിമയിൽ നിന്നു പൂർണമായി വിട്ടുനിന്നു.സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതിയുടെ കഥാപാത്രങ്ങളെ ഒരിക്കലും മലയാളി മറക്കാനിടയില്ല.
സിനിമയിൽ സജീമല്ലെങ്കിലും ഇന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ജഗതി നിറഞ്ഞു നില്‍ക്കുന്നു.ഓരോകാലം കടന്നു പോകുമ്പോളും സിനിമയിൽ പുതിയമാറ്റങ്ങളും ഭാവങ്ങളും വന്നു ചെരുമ്പോളും മാറ്റമില്ലാത്ത പേരായി ‘ജഗതി’ സ്ഥിര പ്രതിഷ്ഠ നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠപുസ്തകമായി പുതുതലമുറക്ക് മുന്നിൽ തുറന്നിരിക്കുന്നു..ജഗതിക്കു പകരം വെയ്ക്കാൻ ജഗതി മാത്രമേയുള്ളൂ. അദ്ദേഹത്തിനൊരു പകരക്കാരനെ സ്വപ്നം കാണാൻ പോലും പറ്റില്ല.അടൂർ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി സിനിമയിൽ വരുന്നത്.
പപ്പു, മാള അരവിന്ദൻ, മാമുക്കോയ, ജഗദീഷ്, കലാഭവൻ മണി, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി ആളുകൾ ഹാസ്യത്തിന്റെ വഴിയേ വന്നു. ഇവരെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവർ തന്നെയാണ്. എന്നാൽ ജഗതിയെപ്പോലെ ജഗതി മാത്രം. നാല് വർഷം മുമ്പ് രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം മമ്മൂട്ടി നായകനായെത്തിയ സിബിഐ അഞ്ചാം ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.അമ്പിളിക്കല മാഞ്ഞ ആകാശം കണക്കെ, അമ്പിളിച്ചേട്ടനില്ലാതെ മലയാള സിനിമ മുന്നോട്ട് നീങ്ങുന്നു.അഭിനയത്തിൽ സജീവമല്ലെങ്കിലും മാറ്റമില്ലാത്ത പേരായി ജഗതി ശ്രീകുമാർ മലയാളികൾക്ക് ഉള്ളിൽ ജ്വലിച്ചു നില്കുന്നു എന്നത് തന്നെയാണ് അദ്ദേഹം എന്താണെന്നും ആരായിരുന്നുവെന്നും വ്യക്തമാക്കി തരുന്നത്