തിരുവനന്തപുരം: 2025 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർ പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്ത് രണ്ടേമുക്കാൽ കോടിയിലേറെ വോട്ടർമാർ. അന്തിമ വോട്ടർപട്ടികയുടെ വിവരങ്ങൾ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (www.con.kerala.gov.in) ലഭിക്കും. സൂക്ഷ്മ പരിശോധനകൾക്കായി ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെ കാര്യാലയത്തിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവൽ ഓഫിസർമാരുടെ കൈവശവും അന്തിമ വോട്ടർപട്ടിക ലഭിക്കും.
അംഗീകൃത രാഷ്ടീയപാർട്ടികൾക്ക് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെ കാര്യാലയത്തിൽ നിന്നും വോട്ടർപട്ടിക കൈപ്പറ്റാം.
ആകെ വോട്ടർമാർ: 2,78,10,942
(കരട് വോട്ടർ പട്ടികയിൽ 2,78,37,283 ആയിരുന്നു)
സ്ത്രീകൾ: 1,43,69,092, പുരുഷൻമാർ: 1,34,41,490, ഭിന്നലിംഗക്കാർ: 360
കന്നി വോട്ടർമാർ: 63544
● ആകെ പോളിങ് സ്റ്റേഷനുകൾ 25,409
● 232 പോളിങ് സ്റ്റേഷനുകൾ പുതുതായി കൂട്ടിച്ചേർത്തു
● മരണപ്പെട്ടതും താമസംമാറിയതും ഉൾപ്പെടെ 89,907 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി
● കൂടുതൽ വോട്ടർമാരുള്ള ജില്ല- മലപ്പുറം 34,01,577
● കുറവ് വോട്ടർമാരുള്ള ജില്ല- വയനാട് 6,42,200
● കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല-മലപ്പുറം 17,00,907
● കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല- തിരുവനന്തപുരം -93
● ആകെ പ്രവാസി വോട്ടർമാർ- 90,124
● പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല- കോഴിക്കോട് -35,876