വാഷിങ്ടൺ: 47-മത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ പ്രതീക്ഷിച്ച തീരുമാനങ്ങളും നയങ്ങളും ഒന്ന് വിടാതെ പ്രഖ്യാപിച്ചാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ പ്രസംഗം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും മുമ്പും പറഞ്ഞ കാര്യങ്ങൾ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ആവര്‍ത്തിക്കുകയാണ് ട്രംപ്. ഒപ്പുവയ്ക്കാൻ ഒരുങ്ങുന്ന സുപ്രധാന ഉത്തരവുകൾ തുറന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്.
യുഎസ്-മെക്സിക്കോ അതിര്‍ത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് ആദ്യ തീരുമാനം. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓര്‍ഡറിൽ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുമെന്നതിനൊപ്പം, യാതൊരു തരത്തിലുള്ള പൗരത്വ പരിപാടികളും തുടരില്ലെന്നും അനധികൃതമായി, കുടിയേറിയ കുറ്റവാളികളെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കുന്നു.
കുടിയേറ്റ പ്രശ്നത്തിൽ അതിശക്തമായ നിലപാട് ആദ്യ ദിനം തുറന്നടിച്ച പ്രസിഡന്റ്, യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ക്ക് നിയമ സാധുത ഇല്ലെന്നും, അതിന് അനുവദിക്കില്ലെന്നും വ്യക്തമാക്കുകയാണ് ട്രംപ്. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ജെൻഡര്‍ കമ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന കടുത്ത പ്രഖ്യാപനം. രാജ്യത്തെ ജനസംഖ്യയുടെ 1.2 ശതമാനം ഉൾക്കൊള്ളുന്ന ജനസംഖ്യയെ ബാധിക്കുന്ന നയപരമായ ഈ തീരുമാനം കോടതി കയറുമെന്ന് ആദ്യ മിനുട്ടുകളിൽ തന്നെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.