കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകൾ സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഇതോടെയാണ് നടി പൊലീസിനെ സമീപിച്ചത്. യുഎസിൽ നിന്നാണ് സനൽകുമാർ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നു പൊലീസ് പറഞ്ഞു.
നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്തു നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം അനുവദിച്ചത്. പ്രണയാഭ്യർഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു 2022ൽ നടി സനൽ കുമാറിനെതിരെ പരാതി നൽകിയത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.