ന്യൂഡൽഹി: മാലദ്വീപിനുള്ള സാമ്പത്തിക സഹായത്തിൽ ഇന്ത്യയ്ക്ക് പുനരാലോചനയെന്ന് സൂചന.ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാനുള്ള മാലദ്വീപിൻ്റെ ശ്രമങ്ങളെ തുടർന്നാണ് സാമ്പത്തിക സഹായത്തിന്റെ കാര്യത്തിൽ ഇന്ത്യ കൂടുതൽ ആലോചനയിലേക്ക് കടന്നത്.
ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ മാലദ്വീപിന്റെ റവന്യു വരുമാനത്തെ വലിയതോതിൽ ബാധിക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. സ്വതന്ത്ര വ്യാപാര കരാർ മൂലം നികുതിയിനത്തിൽ റവന്യുവരുമാനം മാലദ്വീപിന് ലഭിക്കുന്നത് കുത്തനെ കുറയും.
മൂന്ന് കോടി മുതൽ നാല് കോടി ഡോളർ ( ഏകദേശം 259 കോടി മുതൽ 346 കോടി വരെ) വരെ മാലദ്വീപിന് നികുതി നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. മാലദ്വീപിന് നികുതി നഷ്ടമുണ്ടാക്കുന്നതിന് പുറമെ ദക്ഷിണേഷ്യയിൽ വ്യാപാര അസന്തുലിതാവസ്ഥയ്ക്കും ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ കാരണമാകും. തുർക്കിയുമായി സമാനമായ വ്യാപാര കരാർ മാലദ്വീപിനുണ്ട്. ഇതും ദ്വീപ് രാജ്യത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്.
ഈ കാരണങ്ങൾ നിലനിൽക്കെവേ സാമ്പത്തിക സുതാര്യതയില്ലാത്ത നടപടികളുമായി മാലദ്വീപിലെ ഭരണകൂടം മുന്നോട്ടുപോകുന്നതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള പരിഷ്‌കരണ നടപടികൾ സ്വീകരിക്കാൻ മൊഹമ്മദ് മുയ്‌സു ഭരണകൂടത്തിന് സാധിച്ചിട്ടുമില്ല. കഴിഞ്ഞ ഒക്ടോബറിൽ മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാൻ ഇന്ത്യ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. 40 കോടി ഡോളറിൻ്റെ കറൻസി സ്വാപ് ഡീലും 3000 കോടി രൂപയുടെ മറ്റൊരു കറൻസിസ്വാപ് ഡിലും ഇരുരാജ്യങ്ങളും തമ്മിൽ നടത്താനായിരുന്നു ധാരണ. ഡോളറിന് പകരമായി പ്രാദേശിക കറൻസിയിൽ ഇടപാടുകൾ നടത്താനുള്ള സഹായമെന്ന നിലയിലാണ് ഇന്ത്യ സാമ്പത്തിക സഹായം അനുവദിച്ചത്. എന്നാൽ അനുഭാവപൂർവം ഇന്ത്യ പ്രതികരിക്കുമ്പോഴും മാലദ്വീപിന്റെ ഭാഗത്തുനിന്ന് പുരോഗമനപരമായ ↑ പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ല എന്നത് ഇന്ത്യ ഗൗരവമായി എടുത്തിട്ടുണ്ട്.