ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മർമു പാർലമെന്റിൽ നടത്തിയ സുദീർഘമായ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച സോണിയ ഗാന്ധിയുടെ പ്രതികരണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി ഭവൻ.
പാർലമെന്റ് അഭിസംബോധനക്കിടെ രാഷ്ട്രപതി ക്ഷീണിതയായിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ വ്യക്തമാക്കി.
രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുന്ന വാക്കുകളാണെന്നും സോണിയയുടെ വാക്കുകൾ അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രപതി ഭവൻ വ്യക്തമാക്കി.
സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോൾ ക്ഷീണം തോന്നേണ്ട കാര്യമില്ല. മോശം പ്രതികരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര ബജറ്റിനോട് അനുബന്ധിച്ച് പാർലമെന്റിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തിയ സുദീർഘ പ്രസംഗത്തെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണമാണ് വിവാദത്തിന് വഴിവെച്ചത്.
പാവം രാഷ്ട്രപതി വായിച്ചു ക്ഷീണിച്ചെന്നാണ് സോണിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. അവസാനമായപ്പോഴേക്കും സംസാരിക്കാൻ പോലും വയ്യാതായി എന്നും കഷ്ടം എന്നുമായിരുന്നു സോണിയ പറഞ്ഞത്.
അതേസമയം, സോണിയ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി അടക്കമുള്ള ഭരണപക്ഷ എം.പിമാർ രംഗത്തുവന്നു. രാഷ്ട്രപതിക്കു നേരെ സോണിയ അപകീർത്തികരമായ പരാമർശമാണ് നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു.
ഒരു ആദിവാസി വനിതയെ ഉൾക്കൊള്ളാൻ കോൺഗ്രസിന്റെ ഫ്യൂഡൽ മനസിന് സാധിക്കുന്നില്ലെന്നും ആദിവാസി വനിത പ്രസിഡന്റാകുമെന്ന് അവർ ചിന്തിച്ചിട്ടു പോലുമുണ്ടാകില്ലെന്നും ബി.ജെ.പി വിമർശിച്ചു.
സോണിയയുടെ പ്രസ്താവന വരേണ്യ മനോഭാവത്തിൽ നിന്നുവെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ പ്രതികരിച്ചു.