വാഷിംഗ്ടൺ: വാഷിംഗ്ടണിൽ ഉണ്ടായ വിമാനാപകടത്തിൽ സങ്കീർണതയും അസ്വാഭാവികതയും ഏറുന്നു. പരിശീലന പറക്കലിനിടെ 200 അടിയെന്ന നിശ്ചിതപരിധിക്ക് മുകളില്‍ സൈന്യത്തിന്‍റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ എങ്ങനെ എത്തിയെന്നതാണ് അസ്വാഭാവികതയ്ക്ക് കാരണം. 200 അടിക്ക് മുകളിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പറന്നതാണ് യാത്രാവിമാനത്തില്‍ ഇടിക്കാൻ കാരണമായത്. ഇതിൽ അസ്വാഭാവികതയുണ്ടെന്നാണ് വിലയിരുത്തൽ. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ എക്സിലെ പ്രതികരണവും അപകടത്തിന്‍റെ സങ്കീര്‍ണത ശരിവയ്ക്കുന്നതാണ്. ഹെലികോപ്റ്റര്‍ നിശ്ചിത പരിധിക്കും മുകളിലായിരുന്നുവെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രതികരണമാണ് പ്രസിഡന്‍റ് ട്രംപ് നടത്തിയത്. എന്നാല്‍ സൈന്യം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വാഷിംഗ്ടൺ ഡിസിയിലെ റൊണാള്‍ഡ് റീഗല്‍ എയര്‍പോര്‍ട്ടിന് സമീപത്തെ പൊട്ടൊമാക് നദിയ്ക്ക് മുകളില്‍ ഹെലികോപ്റ്റര്‍ പരിശീലനം നിത്യേന നടക്കുന്നതാണ്. പിന്നെയെന്തുകൊണ്ടാണ് നിശ്ചിത പരിധിക്ക് പുറത്തേക്ക് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പറന്നുയർന്നത് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. അപകടത്തിന്‍റെ കാരണമടക്കം കണ്ടുപിടിക്കാനുള്ള ദേശീയ ഗതാഗത സുരക്ഷാ ഏജൻസിയുടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിമാനത്തിന്‍റെയും ഹെലികോപ്റ്ററിന്‍റെയും ബ്ലാക്ക് ബോക്സുകള്‍ നദിയിൽനിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമാകും ദേശീയ ഗതാഗത സുരക്ഷാ ഏജൻസി ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിലെന്നാണ് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി പറയുന്നത്.
അതേസമയം അപകടത്തില്‍ മരിച്ചവരുടെ 40 മൃതദേഹങ്ങള്‍ പൊട്ടൊമാക് നദിയിൽ നിന്നും പുറത്തെടുത്തു. 17 പേര്‍ക്കു വേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്.