ന്യൂഡൽഹി: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി 5 ലക്ഷമായി ഉയർത്തികൊണ്ടുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കർഷകർക്ക് കൂടുതൽ വായ്പ നൽകുന്നതിനായി കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഇതുവഴി കാർഷിക മേഖലയ്ക്കുള്ള വായ്പ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
സംസ്ഥാനങ്ങളുമായി പങ്കാളിത്തോടെ നടപ്പിലാക്കുന്ന പിഎം ധന്‍ധാന്യ കൃഷി യോജ്നയാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു പ്രധാന പദ്ധതി. നിലവിലെ സ്കീമുകള്‍ യോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രയോജനം 1.70 കോടി കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് നിർമല സീതാരാമൻ അറിയിച്ചു. ഉല്‍പാദനശേഷി വര്‍ധിപ്പിക്കല്‍, വിള വൈവിധ്യവല്‍കരണം, വിളസംഭരണശേഷി, ജലസേചനം വര്‍ധിപ്പിക്കല്‍, വായ്പ ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി കൃഷി യോജന വഴി അഗ്രി ഡിസ്ട്രിക്റ്റ് പ്രോഗ്രാം അവതരിപ്പിക്കും. കുറഞ്ഞ കാർഷിക ഉൽപ്പാദനക്ഷമതയുള്ള 100 ജില്ലകളെ ഈ പരിപാടി ഉൾപ്പെടുത്തും. ഭക്ഷ്യ എണ്ണകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നാഷണല്‍ മിഷന്‍ ഫോര്‍ എഡിബില്‍ ഓയില്‍സീല്‍ഡ് ആരംഭിക്കും. രാജ്യത്തിന്‍റെ ആവശ്യത്തിനും അതിലേറെ ആവശ്യങ്ങള്‍ക്കും വേണ്ടത്ര കൃഷി ചെയ്യാനുള്ള കഴിവ് നമ്മുടെ കർഷകർക്കുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.