കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയ്ക്കായി വൻതുക നീക്കിവച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 6.81 ലക്ഷം കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ പ്രതിരോധ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിനെക്കാൾ ഒൻപത് ശതമാനത്തിന്റെ വർദ്ധനവാണ് പ്രതിരോധ മേഖലയ്ക്ക് അനുവദിച്ച തുകയിൽ ഉണ്ടായിരിക്കുന്നത്. 6.2 ലക്ഷം കോടിയായിരുന്നു കഴിഞ്ഞ ബജറ്റിൽ പ്രതിരോധ മേഖലയ്ക്ക് അനുവദിച്ചത്.
ആകെ അനുവദിച്ചു തുകയിൽ പ്രതിരോധ സേനകളുടെ ശമ്പളം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, ഓപ്പറേഷണൽ ചെലവുകൾ എന്നിവയ്ക്ക് വേണ്ടി 4.88 ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്.പെൻഷനുവേണ്ടി 1.60 ലക്ഷം കോടി രൂപ ചെലവാക്കും. 1.92 ലക്ഷം കോടി രൂപ ആയുധ സംഭരണം, ആധുനികവൽക്കരണം, സേനയുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി ചെലവഴിക്കാം.
ആദായ നികുതി ഇളവ്. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം നൂറ് ശതമാനമാക്കിയത്, എ ഐ, തെരുവ് കച്ചവടക്കാർക്ക് വായ്പ, ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറച്ചത് തുടങ്ങി വിവിധ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഒരു വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അവകാശപ്പെട്ടു