ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തി: രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു. ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്‌സില്‍ 77000ല്‍ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണ, പ്രകൃതി വാതക, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ലാര്‍സന്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം രേഖപ്പെടുത്തുന്നത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. അമേരിക്ക വിവിധ രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തി വരികയാണ്. ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് അമേരിക്ക താരിഫ് ചുമത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേലും താരിഫ് ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.