ചൗ ചൗ ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെ കടുവകളെപ്പോലെ പെയിന്റടിപ്പിച്ച് നിര്‍ത്തിയതാണെന്ന് സമ്മതിച്ച് ചൈനയിലെ മൃഗശാല. സന്ദര്‍ശകരെ കബളിപ്പിച്ചതിന് ചൈനീസ് മൃഗശാലയ്‌ക്കെതിരേ നേരത്തെ സോഷ്യൽ മീഡിയയിൽ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തായ്ഷൗവിലെ ക്വിന്‍ഹു ബേ ഫോറസ്റ്റ് അനിമല്‍ കിംഗ്ഡം എന്ന മൃഗശാലയ്‌ക്കെതിരേയാണ് നേരത്തെ വിമര്‍ശനം ഉയര്‍ന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ചൗ ചൗ നായക്കുട്ടികളെ കടുവകളെപ്പോലെ പെയിന്റ് അടിച്ച് നിറുത്തുകയായിരുന്നുവെന്ന് മൃഗശാല അധികൃതർ സമ്മതിച്ചതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയിലെ ഷാന്‍വെയ് മൃഗശാലയ്‌ക്കെതിരേയും മുമ്പ് സമാനമായ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാണ്ടകള്‍ക്ക് സമാനമായ രീതിയില്‍ നായ്ക്കുട്ടികളെ പെയിന്റടിച്ച് നിറുത്തുകയായിരുന്നു.
കടുവകളെപ്പോലെ പെയിന്റ് അടിച്ച നായ്ക്കുട്ടി മൃഗശാലയ്ക്കുള്ളില്‍ ഓടി കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് കടുവക്കുട്ടിയല്ല മറിച്ച് നായക്കുട്ടിയാണെന്ന് സോഷ്യല്‍ മീഡിയ വേഗത്തില്‍ തിരിച്ചറിഞ്ഞിരുന്നു. ‘‘കഴിഞ്ഞ വര്‍ഷം പാണ്ടയായിരുന്നു. ഈ വര്‍ഷം അത് കുടവയായിരുന്നു. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം എന്തായിരിക്കും,’’ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയുടെ താഴെ ഒരാള്‍ കമന്റ് ചെയ്തു.
പ്രാദേശിക മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ അത് കടുവക്കുട്ടികളല്ല, മറിച്ച് നായ്ക്കുട്ടികളാണെന്ന് ക്വിന്‍ഹു ബേ ഫോറസ്റ്റ് അനിമല്‍ കിംഗ്ഡം അധികൃതര്‍ സമ്മതിച്ചു. അതേസമയം, നായ്കളെ പെയിന്റടിച്ചത് ഒരു തന്ത്രമാണെന്നും മൃഗങ്ങളെ ഉപദ്രവിക്കാതെയാണ് ഇത് ചെയ്തതെന്നും മൃഗശാല അധികൃതര്‍ അറിയിച്ചതായി ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാണ്ടകളോട് സാമ്യമുള്ള രണ്ട് ചൗ-ചൗ നായ്ക്കളെ കറുപ്പും വെളുപ്പും നിറങ്ങള്‍ പൂശിയിരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പാണ്ടകളോട് സാമ്യമുള്ള തരത്തില്‍ അവയുടെ രോമങ്ങള്‍ വെട്ടിയിരിക്കുന്നത് കാണാം. കൂടുകളില്‍ നിന്ന് ‘വ്യാജ’ പാണ്ടകള്‍ സന്ദര്‍ശകരെ കൗതുകത്തോടെ നോക്കുന്നതും വീഡിയോയില്‍ കാണാം. 2024 മേയ് ഒന്നിനാണ് ചൗ-ചൗ നായകളെ പാണ്ടകളെ എന്ന പോലെ ചായം പൂശി മൃഗശാലയില്‍ എത്തിച്ചത്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് ഇവയെ പ്രദര്‍ശിച്ചിരുന്നത്.