ലൊസാഞ്ചലസ്: ഗ്രാമി വേദിയിലെ ഭാര്യയുടെ നഗ്നതാ പ്രദർശനത്തിൽ പ്രശസ്ത റാപ്പർ കന്യേ വെസ്റ്റ് വലിയ തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. ജപ്പാനിൽ നടത്താനിരുന്ന 20 മില്യൻ ഡോളറിന്റെ സംഗീത പരിപാടി റദ്ദാക്കിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടോക്കിയോ ഡോമിൽ മേയ് മാസത്തിൽ രണ്ട് സംഗീത പരിപാടികൾ നടത്താനാണ് കന്യേ വെസ്റ്റ് (47) കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ഞായറാഴ്ച രാത്രിയിൽ ഗ്രാമി അവാർഡ് വേദിയിൽ ഭാര്യ ബയാൻക സെൻസോറിയുടെ വിവാദപരമായ വസ്ത്രധാരണ രീതിയും പെരുമാറ്റവും നിക്ഷേപകരെ പിന്തിരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ.
“കന്യേ തന്റെ എല്ലാ അവസരങ്ങളും നശിപ്പിക്കുകയാണ്. അയാളുടെ പ്രവൃത്തി അതിരുകടന്നതാണ്. ജപ്പാനീസ് ജനത ഇപ്പോൾ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിക്കൊണ്ടിരിക്കുകയാണ്. മീ ടു പ്രസ്ഥാനം ഇവിടെ ശക്തമാണ്. അയാൾ ചെയ്ത പ്രവർത്തി അംഗീകരിക്കാനാവില്ല. ജപ്പാന്റെ സംസ്കാരത്തെക്കുറിച്ച് അയാൾ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു” – ടോക്കിയോയില്‍ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വർഷമായി കന്യേ ടോക്കിയോയിലെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഈ സംഭവം അമേരിക്കയിലെ സഹപ്രവർത്തകരെയും പിന്തുണക്കാരെയും ചൊടിപ്പിച്ചു. ലൊസാഞ്ചലസിലെ കാട്ടുതീയിൽ വീടുകളും ജീവിതവും നഷ്ടപ്പെട്ടവരെ സഹായിക്കാൻ ചാരിറ്റബിൾ സംഭാവനകൾ ചോദിക്കുന്ന പരസ്യം ബോർഡുകൾക്ക് മുന്നിലാണ് ഇങ്ങനെയൊരു പ്രവൃത്തി നടത്തിയത് എന്നത് അവരുടെ രോഷത്തിന് കാരണമായെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.