വാഷിങ്ടൻ: ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധം സമ്പൂർണമാക്കാൻ ലക്ഷ്യമിടുന്ന ‘പരമാവധി സമ്മർദ്ദ’നയം പുനഃസ്ഥാപിക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. എണ്ണ കയറ്റുമതിയിൽനിന്നു ലഭിക്കുന്ന പണം ഇറാൻ ആണവ സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്നതു തടയുന്നതിനാണിത്. ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുൻപാണ് ട്രംപ് ആദ്യ ഭരണകാലത്തെ നയം തിരിച്ചുകൊണ്ടുവന്നത്. ആണവായുധം നിർമിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഇതേസമയം, ഇറാനുമായുള്ള ആണവ സമാധാനക്കരാർ പരിഷ്കരിക്കാൻ താൽപര്യപ്പെടുന്നതായി ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ആണവപ്രശ്നത്തിൽ നയതന്ത്രത്തിന് ഒരവസരം കൂടി നൽകാൻ താൽപര്യപ്പെടുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഹ്ചി സ്വാഗതം ചെയ്തു. എന്നാൽ, ഇസ്രയേൽ ഇത് അട്ടിമറിക്കുമോയെന്ന് ഭീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.